ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെൻ്റിൽ ബിജെപി. നിഷികാന്ത് ദുബെ എം പിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിന് പിന്നാലെയാണ് ബിജെപി നടപടി.
രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥയിൽ പറയുന്ന 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിച്ചത് മുതൽ ഭരണകക്ഷി അംഗങ്ങൾക്കുണ്ടായ നീരസത്തിൻ്റെ തുടർച്ചയാണ് രാഹുലിനെതിരായ ഈ പുതിയ നീക്കം.
ബജറ്റ് ചർച്ചയ്ക്കിടെ കേന്ദ്ര ഗവൺമെന്റിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച വിമർശനങ്ങളും ഈ പ്രമേയാവതരണത്തിന് ആക്കം കൂട്ടി എന്നു വേണം കരുതാൻ. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് ഇന്ത്യയെ വിറ്റുതുലച്ചെന്നും രാഹുൽ ആരോപിച്ചിരുന്നു. വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകൾക്കെതിരെയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ നടത്തുന്ന പ്രതിഷേധം വ്യാഴാഴ്ചയും പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ തുടരുകയാണ്.
