ചെന്നൈ : തമിഴ്‌നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ മാതൃകയ്ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദ്രാവിഡ ഭരണരീതിയുടെ വിജയം അടിവരയിട്ട് കൊണ്ടായിരുന്നു സ്റ്റാലിൻ്റെ ബിജെപിയ്ക്കെതിരെയുള്ള കടന്നാക്രമണം. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെ സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. ദ്രാവിഡ മോഡൽ തമിഴ്‌നാടിനെ മികച്ച വികസിത സംസ്ഥാനമാക്കി മാറ്റിയെന്നും ജനങ്ങളുടെ മുഖത്ത് ആ സന്തോഷം താൻ കാണുന്നുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. ബിജെപിയുടെ ‘ഡബ്ബ’ (മാലിന്യം) എഞ്ചിൻ മാതൃകയ്ക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് സംസ്ഥാനത്ത് 45 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ടെന്ന് സർവ്വെ ഫലങ്ങൾ ഉയർത്തിക്കാട്ടി സ്റ്റാലിൻ പറഞ്ഞു. “നമ്മുടെ പിന്തുണ വളരുകയേയുള്ളൂ എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജനങ്ങളുമായുള്ള നമ്മുടെ പ്രവർത്തനങ്ങളിൽ ഇനിയും ശ്രദ്ധ കേന്ദ്രീകരിക്കണം.” – പാർട്ടി പ്രവർത്തകരോടായി സ്റ്റാലിൻ ആഹ്വാനം ചെയ്തു. സഖ്യകക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കണമെന്നും തമിഴ്‌നാടിന്റെ വിജയം ഇന്ത്യയുടെ വിജയമായി മാറണമെന്നും സ്റ്റാലിൻ ഊന്നിപ്പറഞ്ഞു. .
ഡബിൾ എഞ്ചിൻ ഡബ്ബ എഞ്ചിന് മണിപ്പൂരിലെ ആളുകളെ രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സ്റ്റാലിൻ, മണിപ്പൂർ മുഖ്യമന്ത്രിയുടെ വീടും മന്ത്രിമാരുടെ വീടും എംഎൽഎമാരുടെ വീടും മരുമകന്റെ വീടും നശിപ്പിക്കപ്പെട്ടിട്ടും ബിജെപി സർക്കാരിന് അവിടെ ക്രമസമാധാനം പാലിക്കാൻ കഴിഞ്ഞില്ലെന്നും ഇതാണ് ബിജെപി ഭരണത്തിന്റെ യാഥാർത്ഥ്യമെന്നും ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ ഏകദേശം 3,000 പേർക്ക് പരിക്കേറ്റതായും ഒരു ലക്ഷത്തോളം ആളുകൾ പലായനം ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. “പ്രധാനമന്ത്രി മോദി, താങ്കൾ മണിപ്പൂരിനെ മറന്നോ? 2023 മെയ് മാസത്തിൽ ആരംഭിച്ചതാണ് ഈ പ്രശ്നം. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 260 പേർ കൊല്ലപ്പെട്ടു. യഥാർത്ഥ മരണം ഇതിലും കൂടുതലായിരിക്കാം. കഴിഞ്ഞ മൂന്ന് വർഷമായി മണിപ്പൂരിൽ ജനജീവിതം ദുസ്സഹമാണ്. അവിടെ ബിജെപിയാണ് ഭരിക്കുന്നത്.” സ്റ്റാലിൻ വ്യക്തമാക്കി.
