കണ്ണൂർ : കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മർദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.
എസ്‌ഐആർ ഫോമുകൾ എത്രയും വേഗത്തിൽ ശേഖരിച്ച് സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നു. പയ്യന്നൂരിലുള്ള സ്കൂളിലെ പ്യുണാണ് ജീവനൊടുക്കിയ അനീഷ്. സംഭവത്തില്‍ പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.
ഡിസംബർ 4 നകം ഫോം തിരികെ വാങ്ങി നൽകാനാണ് ബിഎൽഒമാർക്ക് നിർദ്ദേശമുള്ളത്. എന്നാൽ ഇപ്പോൾ ഇത് വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുന്നതായി ബി എൽ ഒ മാർ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
