ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധനവില ഉയരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പെട്രോളിന്‍റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി 13 ൽ നിന്ന് മൂന്ന് രൂപയായി കുറഞ്ഞു. ലിറ്ററിന് 10 രൂപയുണ്ടായിരുന്നഡീസലിൻ്റെ നികുതി പൂർണ്ണമായും ഒഴിവാക്കി. ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ അടിസ്ഥാനത്തിൽ സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ച നടപടി. ഇന്ത്യയിലെ സ്വകാര്യ ഇന്ധന റീട്ടെയിലർ കമ്പനിയായ നയാര പെട്രോൾ – ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. ഇറാൻ യുദ്ധത്തിന്‍റെ സാഹചര്യത്തിൽ ക്രൂഡ് വിലയിൽ മാറ്റമുണ്ട്. ചില ഇന്ധനക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുകയും മറ്റുചില കമ്പനികൾ വിലവർദ്ധനവിന് തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ നടപടി ഉണ്ടായിരിക്കുന്നത്.
ആഗോള വിപണികളിൽ ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച മാറ്റമുണ്ട്. ബാരലിന് 108 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 105.75 ഡോളറായി കുറഞ്ഞ് 2.08% കുറഞ്ഞു. അതേസമയം വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ( ഡബ്ല്യുടിഐ ) രാവിലെ 7:50 ന് 1.94% ഇടിഞ്ഞ് 92.67 ഡോളറിലെത്തി. മുൻ സെഷനിൽ ബ്രെന്റ് 4.8% ഉയർന്ന് ബാരലിന് 101.89 ഡോളറിൽ ക്ലോസ് ചെയ്തതിനെ തുടർന്നാണ് ഈ തിരിച്ചടി. സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തിയ ഏകദേശം 70 ഡോളറിനേക്കാൾ വളരെ മുകളിലാണ് വില, യുഎസ് ബെഞ്ച്മാർക്കും ബാരലിന് 4.6% ഉയർന്ന് 94.48 ഡോളറിലെത്തി.
