കൊച്ചി: വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാച്ചെലവ് കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി. മൂലധനച്ചെലവ് കുറച്ച് സമയനഷ്ടമില്ലാതെ യാത്ര ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യോമയാന വ്യവസായത്തിൽ സിയാൽ ജനകീയ മാതൃക തീർത്തു. മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച സിയാൽ സാങ്കേതികവിദ്യ മാറ്റങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ടു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിൽ ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ താക്കോൽദാനം റവന്യൂ മന്ത്രി കെ.രാജൻ നിർവ്വഹിച്ചു.
സീപ്ലെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാദ്ധ്യമാകുമെന്ന് ഉച്ചകോടിയിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാൻ കഴിയും. അർബൻ മൊബിലിറ്റിക്ക് ഹെലികോപ്റ്റർ, സീപ്ലെയിൻ, ഈവിറ്റോൾ എന്നിവയുടെ സാദ്ധ്യതകൾ തേടി നടന്ന ചർച്ചയിൽ തുമ്പി ഏവിയേഷൻ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെഎൻജി നായർ മോഡറേറ്ററായി.
നേരത്തെ, വ്യവസായമന്ത്രി പി.രാജീവ് അദ്ധ്യക്ഷനായ കേരള വ്യോമയാന ഉച്ചകോടിയിൽ ബെന്നി ബെഹ്നാൻ എംപി, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, സിയാൽ ഡയറക്ടർമാരായ അരുണ സുന്ദർരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, ഡപ്യുട്ടി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസസ് ഡോ.എസ്. സെന്തിൽ നാഥൻ, ഫിക്കി സീനിയർ ഡയറക്ടർ മനോജ് മേത്ത, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, എയർപോർട്ട് ഡയറക്ർ മനു എന്നിവർ പങ്കെടുത്തു.