ആലപ്പുഴ : അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാര്‍ത്ഥികൾക്ക് നേരത്തെ നൽകിയതിൽ വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രി ശിവൻകുട്ടിയേയും വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒമ്പതാം ക്ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യം, അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുത്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.
“എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലല്ലോ. അത് ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നത്. പരീക്ഷ പേപ്പര്‍ നോക്കണ്ടേ. പത്തിലെ കുട്ടി ജയിച്ചാലല്ലേ 11ല്‍ പോകാന്‍ പറ്റു. അതിന് മുന്‍പ് പുസ്തകം കൊടുത്തിട്ട് കാര്യമുണ്ടോ. എന്തെല്ലാം തുഗ്ലക് പരിഷ്‌കാരങ്ങളാണ്. എനിക്ക് മനസിലാകുന്നില്ല. തങ്ങള്‍ പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോദ്ധ്യപ്പെടുത്തുകയാണ്.” ചെന്നിത്തല പറഞ്ഞു.
അതേസമയം തന്നെ കേരളത്തില്‍ നേരത്തെ പുസ്തകം കൊടുത്തിട്ടില്ലേ. ആദ്യമായിട്ടാണോ പുസ്‌തകം നേരത്തെ കൊടുക്കുന്നത് എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണവും കൗതുകമായി. പണ്ടൊക്കെ എഴുത്തോലയില്‍ ആയിരുന്നു കുട്ടികള്‍ പഠിച്ചോണ്ടിരുന്നത് എന്ന വിചിത്ര വാദവും ചെന്നിത്തല മാധ്യമങ്ങളോട് പങ്കുവെച്ചു.
മുൻ പ്രതിപക്ഷനേതാവിൻ്റെ വിമർശനങ്ങൾക്ക് മണിക്കൂറുകൾക്കിപ്പുറം, പുതിയ അദ്ധയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടേയും യൂണിഫോമുകളുടേയും വിതരണോദ്ഘാടനം പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. മെയ് അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇത്രയും നേരത്തെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് ചരിത്രത്തിലാദ്യമാണ്.
