പാലക്കാട് : ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയിൽ പങ്കെടുത്തതിന് പിന്നാലെ പി കെ ശശിയെ പുറത്താക്കി സിപിഎം. ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡലത്തിലായിരുന്നു വിമത കൺവൻഷൻ. മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവെൻഷനിൽ ശശി നടത്തിയത്. തുടർന്ന് പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും പി കെ ശശി പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്. ഞങ്ങൾ നിർബ്ബന്ധിതരായതാണ്. ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ തുടരാനില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞു. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ശശി പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർ വരുംദിവസങ്ങളിൽ വിമതവിഭാഗത്തിനൊപ്പം ചേരുമെന്നു കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു. പി കെ ശശിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണെന്നും സതീഷ് പറഞ്ഞു.
രണ്ടു വർഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി കെ ശശി കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കൾ പറയുന്നത്.
