[Photo Courtesy : X]
ലാഹോർ : 2026 ട്വൻ്റി20 ലോകകപ്പ് മത്സരത്തിൽ ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിന് ഇന്ന് അന്തിമ തീരുമാനമാകും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഐസിസി ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതരും തമ്മിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട മാരത്തൺ ചർച്ച പൂർത്തിയായി. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്ക്കരിയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമോ ഇല്ലയോ എന്ന കാര്യം ഫെഡറൽ സർക്കാരുമായി ചർച്ച ചെയ്ത ശേഷം പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇന്ന് അന്തിമ നിലപാട് അറിയിയ്ക്കും. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയുടെ നേതൃത്വത്തിലുള്ള സംഘം ലാഹോറിൽ നടത്തിയ ചർച്ചയിൽ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്ലാമും പങ്കെടുത്തു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് പാക്കിസ്ഥാൻ്റെ ഇന്ത്യയ്ക്കെതിരായുള്ള മത്സരബഹിഷ്ക്കരണ പ്രഖ്യാപനം. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പാക് സർക്കാർ നൽകിയ നിർദ്ദേശമായിരുന്നു പ്രതിഷേധത്തിന് പിന്നിൽ.
മത്സരം ബഹിഷ്ക്കരിച്ചാൽ ഉണ്ടാകാവുന്ന കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നൽകിയെന്നാണ് അറിയുന്നത്. മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാക്കിസ്ഥാൻ വൻതുക പിഴയായി നൽകേണ്ടി വരും. കൂടാതെ ഭാവിയിലെ ഐസിസി ടൂർണമെന്റുകളുടെ ആതിഥേയത്വം വഹിക്കാനുള്ള അവകാശവും പോയിന്റുകളും നഷ്ടപ്പെട്ടേക്കാം. ഏകദേശം 2200 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഈ ഒരൊറ്റ മത്സരം നടക്കാതിരുന്നാൽ ഐസിസിക്ക് ഉണ്ടാവുക. ഇതോടെ പാക്കിസ്ഥാൻ തങ്ങളുടെ കർക്കശ നിലപാടിൽ അയവ് വരുത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നത്.
അതേസമയം, ബഹിഷ്ക്കരണത്തിൽ നിന്ന് പിന്മാറാൻ ചില ഉപാധികൾ പിസിബി ഐസിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ടൂർണ്ണമെന്റിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് അർഹമായ നഷ്ടപരിഹാരം നൽകണം, ഭാവിയിലെ ഐസിസി ടൂർണ്ണമെന്റുകളുടെ വേദി നിശ്ചയിക്കുമ്പോൾ പരിഗണന നൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കാൻ ഐസിസി ഇടപെടണമെന്നുള്ള ആവശ്യവും പിസിബി ഉന്നയിച്ചിട്ടുണ്ട്.
