കൊച്ചി : കേരളത്തോട് വിവേചനം അരുതെന്നും എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ചു
പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മറുപടി നൽകിയ കേന്ദ്രസർക്കാർ 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തെങ്കിൽ മാത്രമെ സാദ്ധ്യതാപഠനം നടത്താനാകൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
2014 ൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളിൽ സംസ്ഥാനത്തിനായി ആരോഗ്യമേഖലയിൽ മാത്രം കേന്ദ്രം 4173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. എയിംസിനായി സംസ്ഥാന സർക്കാർ 10 വർഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷക ഹൈക്കോടതിയിൽ വാദിച്ചു. 2016 ൽ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു.
അതേസമയം കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം കണ്ടെത്തി നൽകി. അത് കേന്ദ്ര സർക്കാരിനെ അറിയിച്ചു. സർക്കാർ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകൾക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
