ന്യൂഡൽഹി: യൂണിയൻ ബജറ്റ് 2026 കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. യാതൊരു പരിഗണനയും സംസ്ഥാനത്തിന് കേന്ദ്രം നൽകിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ കേരളത്തിനായി ബജറ്റിൽ ഇല്ല. കേരളത്തിന്റെ ധനമന്ത്രി നേരിട്ട് സമർപ്പിച്ച സുപ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ബ്രിട്ടാസ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
29 സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർമല സീതാരാമനെ കാണുകയും സമഗ്രമായി ചർച്ചകൾ നടത്തുകയും വിശദമായ നിവേദനം സമർപ്പിക്കുകയും ചെയ്തതാണ്. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം 41 ശതമാനത്തിൽ നിന്ന് അമ്പത് ശതമാനം ആക്കണമെന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങൾ പോലും ആവശ്യപ്പെട്ടതാണ്. എന്നാൽ അതിലും ഒരുമാറ്റവും വന്നില്ല.
എത്രയോ കാലമായി അതിവേഗ റെയിൽ ഇടനാഴിക്കായി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഇതുമായി ബന്ധപ്പെട്ട പദ്ധതികളുമായി കേരളം മുന്നോട്ടുപോയപ്പോൾ അതിന് വിഘാതം സൃഷ്ടിയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. ഇതിനിടയിൽ ഇ.ശ്രീധരൻ പ്രത്യക്ഷപ്പെട്ട് ഒരു അതിവേഗ റെയിൽ ഇടനാഴിക്ക് കേന്ദ്രം അനുമതി നൽകിയെന്ന് പറഞ്ഞ് വലിയ വീരവാദം മുഴക്കി. എന്നാൽ ഇക്കാര്യത്തിൽ ബജറ്റിൽ ധനമന്ത്രി ഒരക്ഷരം മിണ്ടിയില്ല.
ഇ.ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. കാരണം, അതിവേഗ റെയിൽ പാതയ്ക്കുള്ള അനുമതി റെയിൽവേ മന്ത്രി നൽകിയെന്ന് പറയേണ്ടത് റെയിൽവേയാണ്. ഇ.ശ്രീധരനാണോ പ്രഖ്യാപനം നടത്തേണ്ടത്? ശ്രീധരൻ ഒരു സ്വകാര്യ പൗരൻ മാത്രമാണ്.
ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകുന്ന നടപടികൾ ഉണ്ടാകട്ടെ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും എന്നാൽ അക്കാര്യത്തിൽപ്പോലും കേരളം കബളിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു. നമ്മുടെ പ്രതീക്ഷ ഇനി ആമയുടെ മുകളിലാണെന്നും കേരളം ആമയെ പോലെ ആകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നതെന്നും കടലാമ സംരക്ഷ കേന്ദ്രം അനുവദിച്ചതിനെ പരിഹസിച്ചുകൊണ്ട് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
