കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ ‘പൊട്ടിത്തെറി’. കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിലാണ് നേതാക്കൾ തമ്മിൽ ഉന്തും തള്ളും നടന്നത്. വടകര എംപി
ഷാഫി പറമ്പിലാണ് വേദിയിൽ അലങ്കോലം സൃഷ്ടിച്ചത്. സ്വാഗത പ്രാസംഗികനായ ഡിസിസി സെക്രട്ടറിയെ ഷാഫി തള്ളി മാറ്റി. ജാഥാ ക്യാപ്റ്റനായ വി ഡി സതീശനെ തനിക്ക് മുൻപെ സംസാരിക്കാനായി ക്ഷണിച്ചതിലാണ് ഷാഫി ക്ഷുഭിതനായത്. തർക്കം മൂത്ത് ഷാഫി പറമ്പിൽ സ്വാഗത പ്രാസംഗികനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോയി. വീഡിയോ ദൃശ്യങ്ങളിൽ അതെല്ലാം കാണാം.
പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം എംപിയെ സംസാരിക്കാൻ ക്ഷണിക്കാൻ ഡിസിസി സെക്രട്ടറി മുതിർന്നപ്പോഴും ഷാഫി തടഞ്ഞു. എന്നാൽ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിയ്ക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച ഷാഫി പറമ്പിൽ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഒന്നുകൂടി പ്രവർത്തകർക്ക് മുന്നിൽ വെളിവാക്കി.
