തിരുവനതപുരം : കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം. രാവിലെ ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്കാണ് സന്ദേശമെത്തിയത്. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും കോടതി സമുച്ചയത്തിലും ക്ലിഫ് ഹൗസിലും വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ ഇമെയിൽ അയച്ചയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ലിഫ് ഹൗസ്, രാജ്ഭവൻ, വിമാനത്താവളം, കോടതികൾ എന്നിവയുൾപ്പെടെ പ്രമുഖ സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഈ വർഷം ഏകദേശം 28 വ്യാജ ഇമെയിലുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.