[Photo courtesy : lCC/X]
കൊൽക്കത്ത : ട്വൻ്റി20 ലോകകപ്പിൻ്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഫൈനലിൽ. ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ ബാറ്റിംഗാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ (43 പന്തുകൾ ബാക്കി നിൽക്കെ) ന്യൂസിലൻഡ് മറികടന്നു.
ട്വൻ്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ മുന്നേറിയ ദക്ഷിണാഫ്രിക്ക ഒരിക്കൽ കൂടി സെമിയിൽ കാലിടറിവീണു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ശക്തരായിരുന്ന ദക്ഷിണാഫ്രിക്കായെ പതിവ് പോലെ ഭാഗ്യവും തുണച്ചില്ല.
ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. സ്കോർ: ദക്ഷിണാഫ്രിക്ക -20 ഓവറിൽ എട്ടിന് 169. ന്യൂസിലൻഡ് -12.5 ഓവറിൽ ഒന്നിന് 173. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളുമായി ഞായറാഴ്ചത്തെ ഫൈനലിൽ ന്യൂസിലൻഡ് ഏറ്റുമുട്ടും.
ഫിൻ അലന്റെയും ടിം സെയ്‌ഫെർട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന്റെ ജയം അനായാസമാക്കിയത്. ട്വൻ്റി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് കുറിച്ച അലൻ വെറും 33 പന്തിൽ നിന്ന് എട്ടു സിക്‌സും 10 ഫോറുമടക്കം 100* റൺസോടെ പുറത്താകാതെ നിന്നു. 33 പന്തുകൾ നേരിട്ട സെയ്‌ഫെർട്ട് 58 റൺസെടുത്തു. രചിൻ രവീന്ദ്ര 13* റൺസോടെ പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ ടിം സെയ്‌ഫേർട്ട് – ഫിൻ അലൻ സഖ്യം വെറും 55 പന്തിൽ നിന്ന് 117 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ മത്സരഫലം ഏതാണ്ട് വ്യക്തമായിരുന്നു. 10-ാം ഓവറിൽ സെയ്‌ഫെർട്ടിനെ കാഗിസോ റബാദ മടക്കിയെങ്കിലും അലൻ അടി തുടർന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മാത്രമാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ 10.2 ഓവറിൽ അഞ്ചിന് 77 റൺസെന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ 169 റൺസിലെത്തിച്ചത് മാർക്കോ യാൻസന്റെയും ട്രിസ്റ്റൻ സ്റ്റബ്ബ്സിന്റെയും കടന്നാക്രമണമാണ്. 30 പന്തിൽ നിന്ന് അഞ്ചു സിക്സും രണ്ട് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്ന യാൻസനാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.
27 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 34 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും 24 പന്തിൽ നിന്ന് 29 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്ബ്സും ടീമിനായി ഭേദപ്പെട്ട പ്രകടനം നടത്തി. കിവീസിനായി രചിൻ രവീന്ദ്ര, കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
