വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കും. നിലവിൽ മറ്റ് നിയമനിർമ്മാണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനും കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിനുമിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബിൽ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചിരുന്നു.
ബിൽ പിൻവലിക്കമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസും സിപിഐഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കില്ല എന്നും വ്യാജ പ്രചാരണങ്ങൾ നടത്തരുത് എന്നും സഭയിൽ കിരൺ റിജിജു. കേരളത്തിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കേരള ബിജെപി നേതാക്കൾ ഇന്നലെ വൈകി കേന്ദ്ര സഹായം തേടിയെന്ന സൂചനയുണ്ട്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ ഭയം കൊണ്ടാണ് ബിജെപി നിലപാട് മാറ്റിയതെന്ന് പ്രതിപക്ഷം പരിഹസിച്ചു. കേന്ദ്ര സര്ക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിബിസിഐ അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സഭ സമ്മേളിക്കുമ്പോൾ ബില്ല് വീണ്ടും കൊണ്ടുവരുമെന്ന ആശങ്ക നിലനിൽക്കുന്നു.
