തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്നലെ രാത്രി നീണ്ട നിന്ന ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണ്ണായക വിവരങ്ങളാണ് ലഭിച്ചതെന്ന് റിപ്പോർട്ട്. തട്ടിയെടുത്ത സ്വർണ്ണം പോറ്റി പലർക്കായി വീതിച്ചു നൽകി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്ന് മൊഴിയിലുണ്ടെന്ന് സൂചന.
സ്മാർട്ട് ക്രിയേഷൻസിലും ഗൂഢാലോചന നടന്നതായി സംശയം. ചെന്നൈയിൽ നിന്നും ആളെ എത്തിച്ചു സ്വർണ്ണം ഉരുക്കിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ സ്വർണ്ണം ഉരുക്കിയെന്ന വിവരം പങ്കു വെച്ചിരുന്നതായും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ പറയുന്നു.
ഇടപാടുകാരായിരുന്ന കൽപേഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കൽപേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്ന് എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കൽപേഷിന്റെ പിന്നിൽ ഉന്നതനെ സംശയിച്ച് അന്വേഷണ സംഘം. ദേവസ്വം ബോർഡിലെ ചിലർക്ക് കൽപേഷിനെ കുറിച്ച് ധാരണയുണ്ട്. കേസിൽ ഇനിയും കൂടുതൽ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ആവശ്യമാണെന്ന നിഗമനത്തിലാണ് എസ്ഐടി.
ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉച്ചയ്ക്ക് മുമ്പ് റാന്നി കോടതിയിലാണ് ഹാജരാക്കുക. തുടർന്ന കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ഇന്നലെ രാവിലെ തിരുവനന്തപുരം വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.