ന്യൂഡൽഹി: തെരുവ് നായകളെ പാർപ്പിക്കാൻ പ്രത്യേക ഷെൽട്ടറുകൾ കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് സുപ്രീംകോടതിയിൽ കേരളം. തെരുവ് നായകൾക്കുള്ള ഷെൽട്ടറുകൾക്ക് ആരംഭിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൂട്ട വന്ധ്യംകരണം നടത്തുന്നതിനുള്ള ABC കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് എതിരെയും വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉള്ളത്. തലശ്ശേരിയിൽ ആരംഭിച്ച ABC കേന്ദ്രത്തിൽ 77 തെരുവ് നായകളെ വന്ധ്യംകരണം ചെയ്തെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അടയ്ക്കേണ്ടി വന്നതായി സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.
ജനസാന്ദ്രത കൂടിയ സംസ്ഥാനമായ കേരളത്തിൽ നഗര, ഗ്രാമ വ്യത്യാസമില്ലെന്നും അതിനാൽ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നുമാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചത്. സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശിയാണ് സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തത്.
നിലവിൽ രണ്ട് ഡോഗ് പൗണ്ടുകളാണ് കേരളത്തിലുള്ളത്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സംസ്ഥാന റവന്യു വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും നടപടികൾ സ്വീകരിച്ച് വരികയാണെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു. നിലവിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിന് 22 ഫീഡിങ് കേന്ദ്രങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും തെരുവുനായകളുടെ ശല്യം അധികമായ ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
