കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് 25 വയസ്സുള്ള നഴ്‌സ് മരണപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനാണ് നിപ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യ വ്യക്തിയാണ്.
നിപ ബാധിച്ച രണ്ട് നഴ്‌സിംഗ് സ്റ്റാഫുകളിൽ പുരുഷ നഴ്‌സിനെ ജനുവരിയിലാണ് സുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്തത്. എന്നാൽ, വനിതാ നഴ്സ് ആഴ്ചകളായി ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ നടത്തിയ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെത്തുടർന്ന് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ (സിസിയു) നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ബരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.
