പരപ്പന : ബലാത്സംഗ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ജെഡി (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണക്ക് പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലാർക്കിലെ ജോലി. പ്രതിദിനം 522 രൂപ ശമ്പളം. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. ജയിൽ നിയമങ്ങൾ അനുസരിച്ച്, ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്യണമെന്നുണ്ട്. ഓരോരുത്തരുടെയും കഴിവുകളും സന്നദ്ധതയും അനുസരിച്ചുള്ള നിയമനങ്ങൾ നൽകുകയാണ് പതിവ്. ഭരണനിർവ്വഹണത്തിൽ ജോലി ചെയ്യാനാണ് രേവണ്ണ ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചതെങ്കിലും ജയിൽ അധികൃതർ ലൈബ്രറിയിലേക്ക് നിയോഗിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മറ്റ് തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, വായിക്കാനെടുത്ത പുസ്തകങ്ങളുടെ പട്ടിക സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ഉത്തരവാദിത്തങ്ങളെന്ന് ജയിൽ അധികൃതർ പറഞ്ഞു. പൊതു നടപടിക്രമമനുസരിച്ച്, തടവുകാർ ആഴ്ചയിൽ മൂന്ന് ദിവസം ജോലി ചെയ്യണം. അതായത് മാസത്തിൽ കുറഞ്ഞത് 12 ദിവസം.
കഴിഞ്ഞ മാസം മൈസൂരുവിൽ 47 വയസ്സുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അത് വീഡിയോയായി ചിത്രീകരിക്കുകയും ചെയ്തതിനാണ് രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രജ്വല്‍ രേവണ്ണ ചിത്രീകരിച്ച അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്. ബിജെപിയുടെ കൂട്ടുകക്ഷിയായ ജെഡി(എസ്) യുടെ ഹാസനിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു രേവണ്ണ. തൻ്റേതായി പ്രചരിക്കുന്ന അശ്ലീല വീഡിയോകൾ മോർഫ് ചെയ്തതാണെന്നും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു ലോകസഭ തെരഞ്ഞെടുപ്പു വേളയിൽ രേവണ്ണയുടെ അവകാശവാദം.
2024 ഡിസംബർ 31-നാണ് ഈ കേസിൽ വിചാരണ ആരംഭിക്കുന്നത്. ഏഴ് മാസത്തിനുള്ളിൽ കോടതി 23 സാക്ഷികളെ വിസ്തരിക്കുകയും വീഡിയോ ക്ലിപ്പുകളുടെ പ്രധാന ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള സ്‌പോട്ട് ഇൻസ്‌പെക്ഷൻ റിപ്പോർട്ടുകളും പരിശോധിക്കുകയും ചെയ്തു. അന്വേഷണത്തിന്റെയും വിചാരണയുടെയും സമയത്ത് അതിജീവിത സൂക്ഷിച്ച ഒരു സാരി ഭൗതിക തെളിവായി സമർപ്പിച്ചത് പ്രധാന വഴിത്തിരിവായി. ഫോറൻസിക് വിശകലനത്തിൽ സാരിയിൽ ബീജത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.
ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 123 തെളിവുകളടങ്ങിയ ഏകദേശം 2,000 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. ഐപിസി 376(2)(k), 376(2)(n) എന്നീ വകുപ്പുകളും ഐപിസി 354(A), 354(B), 354(C) എന്നീ വകുപ്പുകൾ പ്രകാരമാണ് രേവണ്ണയെ ശിക്ഷിക്കപ്പെട്ടത്.