[Photo Courtesy : X]
ഗാസിയാബാദ് : ഗാസിയാബാദിൽ ബുധനാഴ്ച പുലർച്ചെ ആത്മഹത്യ ചെയ്ത മൂന്ന് സഹോദരിമാരുടെ മരണത്തിന് പിന്നിൽ കൊറിയൻ സംസ്കാരത്തോടും ഗെയിമുകളോടുമുള്ള അമിതമായ താൽപ്പര്യമാണെന്ന് പോലീസ്. “കെ-പോപ്പിനോടുള്ള ഞങ്ങളുടെ സ്നേഹത്തിൻ്റെ തെളിവാണിത്” എന്ന് കുറിച്ച സഹോദരിമാരുടെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നു. തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങൾ വീട്ടുകാർ മനസ്സിലാക്കാത്തതിലുള്ള കടുത്ത മാനസിക വിഷമവും കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. കൊറിയൻ സംസ്‌കാരത്തോടുള്ള അതിരുകടന്ന ആരാധനയും വീട്ടിലെ കടുത്ത സമ്മർദ്ദവുമാണ് ഈ കടുംകൈയിലേക്ക് അവരെ നയിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
തങ്ങൾ ഒരു കൊറിയൻ ലോകത്താണ് ജീവിക്കുന്നതെന്ന് ഇവർ വിശ്വസിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെയാണ് 12, 14, 16 വയസ്സുള്ള മൂന്ന് സഹോദരിമാർ ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. ഒരു കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ എങ്കിലും, പിന്നീട് നടന്ന പരിശോധനയിൽ കൊറിയൻ സിനിമകളോടും സംഗീതത്തോടുമുള്ള അമിതമായ അടിമത്തമാണ് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. പല പേജുകളിലായി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ അച്ഛനോട് ആവർത്തിച്ച് ക്ഷമ ചോദിക്കുന്നുണ്ട്.
പെൺകുട്ടികൾ കെ-പോപ്പ് സംഗീതത്തെയും കൊറിയൻ അഭിനേതാക്കളെയും എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. . “ഞങ്ങൾ കൊറിയൻ പോപ്പ് സംഗീതത്തെ അഗാധമായി സ്നേഹിച്ചു. ദയവായി ക്ഷമിക്കണം. അത് ഞങ്ങൾക്ക് എത്രത്തോളം പ്രധാനമാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ലോകം മറ്റെന്തിനേക്കാളും വലുതായിരുന്നു.” അവർ എഴുതി. ഇന്ത്യക്കാരനെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ചിന്ത തങ്ങളെ തളർത്തിയിരുന്നുവെന്നും കൊറിയക്കാരെ മാത്രമേ വിവാഹം കഴിക്കൂ എന്ന ആഗ്രഹം സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും കുറിപ്പിൽ പറയുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. ഭൂരിഭാഗം സമയവും അവർ ഫോണിലായിരുന്നു ചിലവഴിച്ചിരുന്നത്. പിതാവ് തങ്ങളെ ക്രൂരമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് കുട്ടികൾ പരാതിപ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഓൺലൈനിൽ കൊറിയൻ ഡ്രാമകൾ കാണുന്നതും ഗെയിമുകൾ കളിക്കുന്നതും പിതാവ് വിലക്കുകയും, അവരുടെ മൊബൈൽ ഫോണുകൾ വാങ്ങി വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് 12, 14, 16 വയസുള്ള സഹോദരിമാർ ഭാരത് സിറ്റി ടൗൺഷിപ്പിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചത്.
പുലർച്ചെ 2 മണിയോടെ തുടർച്ചയായി വലിയ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് ഫ്ലാറ്റിലെ താമസക്കാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ്, കെട്ടിടത്തിന് താഴെ പെൺകുട്ടികൾ വീണു കിടക്കുന്നത് കണ്ടത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചതായി സ്ഥിരീകരിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്നും പെൺകുട്ടികളുടെ പിതാവുമായി സംസാരിച്ചു വരികയാണെന്നും അഡീഷണൽ സി.പി പ്രിയദർശി പറഞ്ഞു. എന്നാൽ, ഇതുവരെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പിതാവായ ചേതൻ കുമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും, പെൺകുട്ടികൾ അദ്ദേഹത്തോടൊപ്പം വാടക ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ചേതൻ കുമാർ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും രണ്ട് കോടി രൂപയോളം കടബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
“ചേതന്റെ രണ്ട് ഭാര്യമാരും സഹോദരിമാരാണ്. ഇവരിലായി അദ്ദേഹത്തിന് അഞ്ച് കുട്ടികളുണ്ട്. അതിൽ ഒമ്പത് വയസുള്ള മകന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച പെൺകുട്ടികളിൽ രണ്ട് പേർ ഒരു ഭാര്യയുടെ മക്കളും, മൂന്നാമത്തെ പെൺകുട്ടി രണ്ടാമത്തെ ഭാര്യയുടെ മകളുമാണ്.” പോലീസ് പറഞ്ഞു.
പെൺകുട്ടികൾ മരിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായി സൂചിപ്പിക്കുന്ന എട്ട് പേജുള്ള ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങളെ മാതാപിതാക്കൾ മർദിക്കാറുണ്ടെന്നും മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെൺകുട്ടികൾ കുറിപ്പിൽ ആരോപിക്കുന്നു. അവർക്ക് കൊറിയക്കാരോട് ഇഷ്ടമുള്ളതുകൊണ്ട് ഇത് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
