കൽപ്പറ്റ : ഐ. സി ബാലകൃഷ്ണന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രിയങ്ക ഗാന്ധി പ്രചരണത്തിന് എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് വയനാട്ടിൽ ജീവനൊടുക്കിയ ഡി സി സി മുൻ ട്രഷറർ എൻ എം. വിജയന്റെ കുടുംബം. സുൽത്താൻ ബത്തേരിയിലെ കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണന് സീറ്റ് നൽകിയെന്നും പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാൻ കഴിയാത്തതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ മാറ്റിനിർത്തുമെന്നും സംരക്ഷിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പു നൽകിയതാണ്. പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ കേസിൽ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നൽകി ഇപ്പോൾ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്. കോൺഗ്രസും പ്രിയങ്ക ഗാന്ധിയും എൻ എം വിജയൻ്റെ കുടുംബത്തെ വഞ്ചിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരൻ ആയ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയ്യാറാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.
