തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാർ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2026 ജനുവരി ഏഴ് മുതല്‍ 11 വരെയാണ് തൃശൂരില്‍ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ത്ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികൾക്കായി താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കാനാണ് നീക്കം. കലോത്സവിലെ സ്വർണ്ണക്കപ്പ് തൃശൂരിൽ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായാണ് ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും കലോത്സവം നടത്തുക. സര്‍ക്കാര്‍ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്‌പോണ്‍സര്‍മാരെ കണ്ടെത്തി മേള കൂടുതല്‍ വര്‍ണാഭമാക്കാന്‍ എല്ലാ സബ് കമ്മിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. സ്വർണക്കപ്പ് ഘോഷയാത്ര സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ സ്കൂൾ കായികമേള ഇത്തവണ പരിഷ്ക്കരിച്ച മാനുവലിൽ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകൾ വന്നതിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വർഷവും പത്ത് വർഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. ആധാറിന് പകരം, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, കൂടി പരിഗണിക്കാം എന്നതാണ് നിർദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
