മുംബൈ : തിങ്കളാഴ്ച പുലർച്ചെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. രാത്രിയിൽ പെയ്ത കനത്ത മഴയാണ് സംഭവത്തിന് കാരണമായി പറയുന്നത്. എയർബസ് എ320-251N (വിടി-ടിവൈഎ) എന്ന വിമാനമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ടച്ച്ഡൗണിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്ന ‘റൺവേ എക്‌സ്‌കർഷൻ ‘ സംഭവിച്ചത്. റൺവെയിൽ നിന്ന് തെന്നിമാറിയെങ്കിലും വിമാനം പാർക്ക് ചെയ്യേണ്ട ബേയിലേക്ക് സുരക്ഷിതമായി എത്തിച്ചു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അതേസമയം, വിമാനം ലാൻഡ് ചെയ്ത വിമാനത്താവളത്തിന്റെ പ്രാഥമിക റൺവേയായ 09/27 ന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള (CSMIA) വക്താവ് പറഞ്ഞു.
സംഭവത്തെ തുടർന്ന് വിമാനങ്ങളുടെ സമയക്രമത്തിൽ ചെറിയ കാലതാമസം വന്നതൊഴിച്ചാൽ വിമാന പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, വരും ദിവസങ്ങളിൽ കൂടുതൽ മഴ ഉണ്ടാകുമെന്ന പ്രവചനങ്ങൾക്കിടയിൽ വിമാനത്താവള അപ്‌ഡേറ്റുകൾ പരിശോധിക്കാൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.