കാഠ്മണ്ഡു : നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും 47 മരണം. റോഡുകൾ പലതും തകർന്നു. പാലങ്ങൾ ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ത്യയോട് ചേർന്നുകിടക്കുന്ന കിഴക്കൻ ഇലാം ജില്ലയിലാണ് നിരവധി മണ്ണിടിച്ചിലുകളണ്ടായിട്ടുള്ളത്. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ശാന്തി മഹത് പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ ഒമ്പത് പേരെ കാണാതായെന്നും നേപ്പാളിൽ മറ്റ് സ്ഥലങ്ങളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. കിഴക്കൻ ഇന്ത്യൻ മലയോര മേഖലയായ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
“അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. കാണാതായ രണ്ട് പേരെക്കുറിച്ച് കൂടി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നു,” ഡാർജിലിംഗ് ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് റോയ് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മണ്ണിടിച്ചിലിനെ തുടർന്നും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനാലും നിരവധി ഹൈവേകൾ തടസ്സപ്പെട്ടതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.
“ആഭ്യന്തര വിമാന സർവ്വീസുകൾ താറുമാറായി. എന്നാൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു,” നേപ്പാളിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കവാടമായ കാഠ്മണ്ഡു വിമാനത്താവള വക്താവ് റിൻജി ഷെർപ്പ പറഞ്ഞു.
തെക്ക്-കിഴക്കൻ നേപ്പാളിൽ, കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ബിഹാറിൽ മാരകമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന കോസി നദിയുടെ ഒഴുക്ക് അപകട നിലക്ക് മുകളിലാണെന്ന് റിപ്പോർട്ട് വരുന്നു. സാധാരണയായി 10 മുതൽ 12 വരെ ഷട്ടറുകൾ തുറക്കാറുള്ള സ്ഥാനത്ത്, വെള്ളം പുറത്തേക്ക് കളയാൻ കോസി ബാരേജിൻ്റെ 56 ഷട്ടറുകളും തുറന്നതായി സുൻസാരി ജില്ലാ ഗവർണർ ധർമ്മേന്ദ്ര കുമാർ മിശ്ര പറഞ്ഞു. പാലത്തിലൂടെയുള്ള വാഹന ഗതാഗതം അധികൃതർ നിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഠ്മണ്ഡുവിൽ നദികൾ കരകവിഞ്ഞ് ഒഴുകി നിരവധി റോഡുകൾ ഗതാഗത തടസ്സം നേരിടുകയാണ്. ഇതോടെ ക്ഷേത്രങ്ങളാൽ നിറഞ്ഞ തലസ്ഥാന നഗരി മറ്റ് ഭാഗങ്ങളിൽ നിന്ന് ശരിക്കും ഒറ്റപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി ഇവിടെ ജനജീവിതവും താറുമാറായി.
സാധാരണയായി ജൂൺ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബർ പകുതി വരെ നീണ്ടുനിൽക്കുന്ന നേപ്പാളിലെ മൺസൂൺ കാലത്ത് മലയോര പ്രദേശങ്ങളിൽ സാധാരണയായി ഉണ്ടാകാറുള്ള മണ്ണിടിച്ചിലുകളിലും വെള്ളപ്പൊക്കത്തിലും ഓരോ വർഷവും നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. മൺസൂൺ രാജ്യത്ത് തിങ്കളാഴ്ച വരെ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
