ബംഗളൂരു : കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതനായ ഒരാൾ പണം ആവശ്യപ്പെട്ട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നത്.
കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ ത്രോബോൾ ആൻഡ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് 32 വയസുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ ശുചിമുറിയിൽ വെച്ച് രഹസ്യമായി പകർത്തിയത്. യലഹങ്ക സ്വദേശിയായ യുവതി ഫെബ്രുവരി 6 മുതൽ 8 വരെ നടന്ന ടൂർണമെന്റിന്റെ രണ്ടാം ദിവസമാണ് ഈ ദുരനുഭവത്തിന് ഇരയായത്. ഫെബ്രുവരി 13ന് ഇവർ സൈബർ ക്രൈം പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി. വനിതാ ശുചിമുറി ഉപയോഗിക്കുന്നതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
പ്രതി ആദ്യം യുവതിയുടെ സുഹൃത്തിനെയാണ് ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടത്. സുഹൃത്തിന്റെ അക്കൗണ്ട് യുവതിയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതി സന്ദേശമയച്ചത്. വീഡിയോകളെയും ചിത്രങ്ങളെയും കുറിച്ച് അറിഞ്ഞ സുഹൃത്ത് ഉടൻ തന്നെ വിവരം യുവതിയെ അറിയിയ്ക്കുകയായിരുന്നു. തുടർന്ന്, പ്രതി യുവതിയെ നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി. പണം നൽകണമെന്നും സ്വകാര്യ വീഡിയോ കോളുകൾ ചെയ്യണമെന്നും ആവശ്യപ്പെട്ട ഇയാൾ, വഴങ്ങിയില്ലെങ്കിൽ കൂടുതൽ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. സുഹൃത്തിനെയും ബ്ലാക്ക് മെയിൽ ചെയ്തതിനാൽ, ഇതിൽ യഥാർത്ഥ ലക്ഷ്യം ആരെയായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
