[Photo Courtesy : X]
ഇസ്ലാമബാദ് : ഇന്ത്യക്കെതിരായ ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അത് ഇനി അതിർത്തിയിൽ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യയിൽ കൊൽക്കത്ത അടക്കമുള്ള പ്രദേശങ്ങളിലേക്ക് നീളുമെന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിൻ്റെ മുന്നറിയിപ്പ്. ശനിയാഴ്ച സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കൊൽക്കത്തയെ ലക്ഷ്യം വെക്കുമെന്നുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവന.
“ഇന്ത്യ ഇത്തവണ ഏതെങ്കിലും തരത്തിലുള്ള വ്യാജ ഓപ്പറേഷനുകൾക്ക് (False Flag Operation) മുതിർന്നാൽ, ഇൻഷാ അള്ളാ, ഞങ്ങൾ അത് കൊൽക്കത്തയിലേക്ക് എത്തിക്കും.” ആസിഫ് പറഞ്ഞു. സ്വന്തം ആളുകളെയോ അല്ലെങ്കിൽ തടവിലുള്ള പാക്കിസ്ഥാനികളെയോ ഉപയോഗിച്ച് മൃതദേഹങ്ങൾ പ്ലാന്റ് ചെയ്ത് ഭീകരാക്രമണമെന്ന് വരുത്തിത്തീർക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി സൂചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇതിന് ആധാരമായ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.
കൊൽക്കത്തയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ ഖാജ ആസിഫിൻ്റെ പ്രസ്താവന പിന്നീട് ഒരു പടികൂടി കടന്ന് കടുത്ത പ്രകോപനപരമായിരുന്നു – “അടുത്ത തവണ സംഘർഷമുണ്ടായാൽ അത് 200 മുതൽ 250 കിലോമീറ്റർ പരിധിയിൽ ഒതുങ്ങില്ല. അവർ വീണ്ടും ശ്രമിച്ചാൽ കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം നേരിടേണ്ടി വരും. ഇനി ഞങ്ങൾ അവരുടെ മണ്ണിൽ പ്രവേശിക്കും. അവരുടെ വീടുകൾക്കുള്ളിൽ കയറി അവരെ ആക്രമിക്കും.” കിഴക്കൻ മേഖലയിലേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്ന പാക് ഭരണകൂടത്തിന്റെ മുൻകാല ഭീഷണികളുടെ തുടർച്ചയായാണ് ഈ പ്രസ്താവനയെ വിലയിരുത്തുന്നത്.
ആസിഫിന്റെ പുതിയ ഭീഷണികളോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ സമാനതകളില്ലാത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 26 പേർ കൊല്ലപ്പെട്ട ആ ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ ഇത്തരം നീചമായ പ്രവൃത്തികൾ ആവർത്തിച്ചാൽ ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൽ ബാസിതും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ തങ്ങൾ മുംബൈയെയും ഡൽഹിയെയും ആക്രമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 2014 മുതൽ 2017 വരെ ന്യൂഡൽഹിയിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ബാസിത്.
