ശ്രീനഗർ : സിന്ധു നദീജല കരാർ (IWT) റദ്ദാക്കിയതിന് പിന്നാലെ , രവി നദിയിൽ നിന്നുള്ള അധിക ജലവും പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടയാൻഇന്ത്യ.ഷാപൂർ കണ്ടി ബാരേജിന്റെ നിർമ്മാണം മാർച്ച് 31-നകം പൂർത്തിയാകുന്നതോടെ ഏപ്രിൽ മുതൽ രവി നദിയിലെ വെള്ളം പൂർണ്ണമായും ഇന്ത്യയുടെ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കപ്പെടും. പതിറ്റാണ്ടുകളായി ഇന്ത്യയിലെ സംഭരണ സൗകര്യങ്ങളുടെ കുറവ് കാരണം ഈ വെള്ളം പാക്കിസ്ഥാൻ്റെ ആവശ്യം കൂടി നിറവേറ്റിയിരുന്നു. രവി നദിയിലെ വെള്ളം കൂടി തടയപ്പെടുന്നതോടെ വരാനിരിയ്ക്കുന്ന കടുത്ത വേനൽക്കാലം പാക്കിസ്ഥാൻ്റെ ജലപ്രതിസന്ധി അതിരൂക്ഷമാക്കും.
ജമ്മു കശ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണയാണ് തിങ്കളാഴ്ച ഈ പ്രഖ്യാപനം നടത്തിയത്. വരൾച്ചാ ബാധിത പ്രദേശങ്ങളായ കത്വ, സാംബ ജില്ലകളിലെ ജലസേചനത്തിനായാണ് ഈ വെള്ളം ഉപയോഗിക്കുക. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന ‘ അധിക ജലം നിർബ്ബന്ധമായും തടയുമെന്നും ഇത് ഇന്ത്യയുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വാരം കേന്ദ്ര ജലവിഭവ മന്ത്രി സി.ആർ. പാട്ടീലും സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു.
നിലവിൽ മാധോപൂരിൽ നിന്ന് ഉപയോഗിക്കാത്ത
രവി നദിയിലെ വെള്ളം പാക്കിസ്ഥാനിലേക്കാണ് ഒഴുകുന്നത്. ഷാപൂർ കണ്ടി ബാരേജ് പൂർത്തിയാകുന്നതോടെ ഇങ്ങനെ ഒഴുകുന്ന ജലം തടഞ്ഞുനിർത്തപ്പെടും. സിന്ധു നദീജല കരാർ പ്രകാരം രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളിലെ വെള്ളം ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുണ്ട്. അതിനാൽ തന്നെ ഇത് കരാർ ലംഘനമായി കാണാനും സാധിക്കില്ല. 1960-ലെ കരാർ പ്രകാരം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയുടെ അവകാശമാണ് പാക്കിസ്ഥാനുള്ളത്.
കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാർ നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. പാക്കിസ്ഥാന്റെ സാമ്പത്തിക മേഖലയുടെ 25 ശതമാനവും കൃഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സിന്ധു നദീതട വ്യവസ്ഥയിലെ ജലം കുറയുന്നത് പാക്കിസ്ഥാനിലെ ഭക്ഷ്യ സുരക്ഷയെയും കൃഷിയെയും ഗുരുതരമായി ബാധിക്കും. ലാഹോർ, മുൾട്ടാൻ തുടങ്ങിയ നഗരങ്ങളിലെ കുടിവെള്ള വിതരണത്തെയും ഇത് പ്രതിസന്ധിയിലാക്കും.
1979-ൽ വിഭാവനം ചെയ്ത പദ്ധതിയാണ് ഷാപൂർ കണ്ടി ബാരേജ്. പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള തർക്കങ്ങൾ കാരണം പതിറ്റാണ്ടുകളോളം നിർമ്മാണം തടസ്സപ്പെട്ടു. 1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2008-ൽ ഇത് ദേശീയ പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും 2018-ൽ നരേന്ദ്ര മോദി സർക്കാർ ഇടപെട്ടതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്. പദ്ധതി പൂർത്തിയാകുന്നതോടെ ഏപ്രിൽ മുതൽ 32,000 ഹെക്ടർ ഭൂമിയിൽ ജലസേചനം ലഭ്യമാകും
