പോർബന്തർ : അറബിക്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തി കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗിനിടെയാണ് അതിർത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാൻ ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്ന ഒൻപത് പേരെയും ബോട്ടും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണത്തിന്റെ ഭാഗമായി പോർബന്ദറിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.

.“വേഗത്തിലുള്ളതും കൃത്യവുമായ രാത്രികാല ഓപ്പറേഷനിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറബിക്കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെ, 2026 ജനുവരി 14 ന് അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം ഇന്ത്യൻ ജലാതിർത്തിക്കുള്ളിൽ ഒരു പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി”- ഗുജറാത്ത് ഡിഫൻസ് പിആർഒ വിംഗ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. അൽ-മദീന എന്ന പാക് ബോട്ടിൽ ആകെ ഒമ്പത് ജീവനക്കാരെ കണ്ടെത്തി. രാജ്യത്തിന്റെ സമുദ്രമേഖലയിലുടനീളം നിരന്തരമായ ജാഗ്രതയും നിയമപാലനവും വഴി ഇന്ത്യയുടെ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള ഐസിജിയുടെ അചഞ്ചലമായ പ്രതിബദ്ധത ഇതിലൂടെ ഉറപ്പിക്കുന്നു- അദ്ദേഹം കുറിച്ചു.
