ടെഹ്‌റാൻ : അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവായിരുന്ന ആയത്തുള്ള സയ്യിദ് അലി ഖമേനി (86) കൊല്ലപ്പെട്ടതിൻ്റെ ആഘാതത്തിലാണ് ഇറാൻ. ഞായറാഴ്ച പുലർച്ചെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട വാർത്ത ഇറാൻ ഭരണകൂടവും പിന്നീട് സ്ഥിരീകരിയ്ക്കുകയായിരുന്നു. പരമോന്നത നേതാവിൻ്റെ മരണത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചു.
ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരനും മുസ്ലിം ഉമ്മത്തിന്‍റെ വഴികാട്ടിയുമായിരുന്ന ഖമേനി, അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭീകരാക്രമണത്തിൽ’ രക്തസാക്ഷിത്വം വരിച്ചതായി കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ടെഹ്‌റാനിലെ അദ്ദേഹത്തിന്‍റെ വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു.
1939 ഏപ്രിൽ 19-ന് മഷാദിലെ ഒരു പുരോഹിത കുടുംബത്തിലാണ് ഖമേനി ജനിച്ചത്. മഷാദിലും പിന്നീട് ഖോമിലും ഇസ്ലാമിക ദൈവശാസ്ത്രം പഠിച്ചു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശില്പിയായ ആയത്തുള്ള റൂഹൊള്ള ഖമനെയി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഷാ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ പലതവണ ജയിൽവാസം അനുഭവിച്ചു. പിന്നീട് പടിപടിയായി ഉയർച്ച. 1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1981-ൽ നടന്ന വധശ്രമത്തിൽ അദ്ദേഹത്തിന്റെ വലതുകൈ ഭാഗികമായി തളർന്നു. 1989-ൽ റൂഹൊള്ള ഖമേനിയുടെ മരണ ശേഷം ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അദ്ദേഹത്തെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു.
സൈന്യത്തിന്റെ കമാൻഡർ, ജുഡീഷ്യറി തലവൻ, മാധ്യമങ്ങളുടെ നിയന്ത്രണം എന്നിങ്ങനെ ഇറാന്റെ സകല അധികാരങ്ങളും അദ്ദേഹത്തിൽ കേന്ദ്രീകരിച്ചു. ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവ്. സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്.ആണവ നയത്തിന്റെ അന്തിമവാക്ക്. ജുഡീഷ്യറി, രഹസ്യാന്വേഷണം, സ്റ്റേറ്റ് മീഡിയ എല്ലാം ഒരധികാരത്തിൻ്റെ കീഴിൽ. ഐആർജിസിയുടെ കമാൻഡറെ നിയമിക്കാനും പിരിച്ചുവിടാനും അധികാരം. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. 1989 മുതൽ ഇന്നുവരെ ഏകദേശം 35 വർഷം ഇറാന്റെ എല്ലാ നിർണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു. ഖമേനി ഇല്ലാത്ത ഇറാന്‍റെ ഭാവി പ്രവചനാതീതമാണ്.
പരമോന്നത നേതാവ് കൊല്ലപ്പെട്ടതിൽ ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകിയിരിയ്ക്കുന്നത്. ഇസ്രായേലിനും അമേരിക്കയുടെ താവളങ്ങൾക്കുമെതിരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നാണ് ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഐആർജിസി അഗാധമായ ദു:ഖം രേഖപ്പെടുത്തി. ആത്മീയ വിശുദ്ധിയിലും, വിശ്വാസദാർഢ്യത്തിലും, നേതൃപാടവത്തിലും, അഹങ്കാരികൾക്കെതിരെയുള്ള ധൈര്യത്തിലും, ദൈവത്തിന്റെ പാതയിലുള്ള ജിഹാദിനോടുള്ള പ്രതിബദ്ധതയിലും സമാനതകളില്ലാത്ത ഒരു മഹാനായ നേതാവിനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
