ദുബൈ : ടെഹ്‌റാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് പ്രതികാര ആക്രമണമെന്നോണം ഗൾഫ് രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ചരിത്രപ്രധാനമായ ബുർജ് അൽ അറബ് ഹോട്ടലിനും കേടുപാടുകൾ സംഭവിച്ചതായി വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ നാല് പേർക്ക് പരിക്കേറ്റതായും എമിറേറ്റിൻ്റെ മീഡിയ ഓഫീസ് ഞായറാഴ്ച പുലർച്ചെ അറിയിച്ചു. ദുബൈ ഇന്റർനാഷണലിലെ (ഡിഎക്സ്ബി) ഒരു ഭാഗത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും അത് പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതായും ദുബൈയുടെ മീഡിയ ഓഫീസും എക്‌സിൽ പറഞ്ഞു.
എമിറേറ്റിനെ ലോകത്തിന് മുന്നിൽ വെളിവാക്കുന്ന മഹത്തായ ചിഹ്നങ്ങളിലൊന്നാണ് ബുർജ് അൽ അറബ് ഹോട്ടൽ. 1999 ൽ ജുമൈറ ബീച്ചിലെ ഒരു കൃത്രിമ ദ്വീപിൽ സ്ഥാപിച്ച ഈ ഹോട്ടൽ ദുബൈയുടെ ആഡംബരത്തിൻ്റെ മുഖ്യ ആകർഷണവുമാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകളിലൊന്നിനും ഇറാനിയൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി വ്യോമയാന വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വ്യോമാക്രമണത്തിൽ ജബൽ അലി തുറമുഖത്തെ ഒരു ബെർത്തിൽ തീപിടുത്തമുണ്ടായതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. കിഴക്ക്-പടിഞ്ഞാറൻ മേഖലയിലെ പ്രധാന വ്യോമയാന കേന്ദ്രങ്ങളായ അബുദാബി, ദുബൈ, ദോഹ എന്നിവയിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. ദുബൈയിലേക്കും അബുദാബിയിലേക്കുമുള്ള സർവ്വീസുകൾ ഉൾപ്പെടെ മേഖലയിലുടനീളമുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ നിർത്തിവെച്ചിട്ടുണ്ട്.
