തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സർവ്വീസായ ‘കേരള സവാരി’ തൃശൂർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ എന്നിവർ പദ്ധതി കലോത്സവവേദിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.
നിലവിൽ തിരുവനന്തപുരം, കൊച്ചി ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന കേരള സവാരി, തൊഴിൽവകുപ്പ്, പോലീസ്, മോട്ടോർ വാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവർമാരാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂർ ജില്ലയിൽ ഏകദേശം 2400 ഡ്രൈവർമാരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. സർക്കാർ അംഗീകൃത നിരക്കുകളാണ് ഈടാക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ബുക്കിങ് സാദ്ധ്യമാകുന്ന മൾട്ടി മോഡൽ ആപ്പ് ആണ് കേരള സവാരി.
ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരുപോലെ പ്രയോജനകരമായ രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വി.ആർ. സുനിൽകുമാർ എംഎൽഎ, അഡീഷണൽ ലേബർ കമ്മിഷണർ രഞ്ജിത്ത് പി. മനോഹർ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
