തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയ്യതികളിൽ മാറ്റം വരുത്താൻ ആലോചന. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള തീരുമാനത്തിലേക്കാണ് വിദ്യാഭ്യാസ വകുപ്പ് നീങ്ങുന്നത്. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
2025 – 2026 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ ദിവസങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഡിസംബർ13 നാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പ് കേന്ദ്രങ്ങൾ ഭൂരിഭാഗവും സ്കൂളുകളാണെന്നതും അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഡിസംബർ 5 കഴിഞ്ഞാൽ അവധി ദിനങ്ങളും വോട്ടെടുപ്പും വോട്ടെണ്ണലിനും ശേഷം മാത്രമേ പരീക്ഷ നടത്താനാകൂ.
ഡിസംബർ 13 ന് തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ പിന്നെ ക്രിസ്മസ് അവധിക്ക് മുൻപ് 15 മുതൽ 19 വരെ 5 പ്രവൃത്തി ദിവസങ്ങളാനുള്ളത്. 20 മുതൽ 28 വരെയാണ് സ്കൂളുകൾക്ക് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ വാരത്തിലുമായി നടത്തേണ്ടി വരും. ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാദ്ധ്യതകളും പരിഗണനയിലുണ്ട്.
