തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പരാതി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
ഗൗരി ലക്ഷ്മി ഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
2025 നവംബർ മാസത്തിൽ ബംഗളൂരുവിൽ പോകുന്നതിന് മുൻപ് അലമാര തുറന്ന് നോക്കിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതായി കണ്ടത്. തുടർന്ന് കൊട്ടാരത്തിൽ പലതവണ പരിശോധന നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താനായില്ല. തിരഞ്ഞിട്ടും ആഭരണങ്ങൾ കിട്ടാത്തതിനാലാണ് ഇപ്പോൾ പോലീസിൽ പരാതി നൽകിയത്. ആഭരണങ്ങൾ നഷ്ടമായ വിവരം നവംബറിൽ തന്നെ അറിഞ്ഞിരുന്നുവെങ്കിലും കൊട്ടാരത്തിനുള്ളിൽ തന്നെ കാണുമെന്ന് കരുതിയതിനാലാണ് പരാതി കൊടുക്കാൻ വൈകിയതെന്നാണ് കൊട്ടാരത്തിന്റെ വിശദീകരണം. 2025 ഒക്ടോബർ- നവംബർ മാസത്തിൽ കവർച്ച നടന്നു എന്നാണ് പരാതി.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ ഉദ്ദേശം അര പവൻ, പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം ഉദ്ദേശം 3 പവൻ, കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം ഉദ്ദേശം 2 പവൻ, വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകൾ ഉദ്ദേശം 4 പവൻ, വീതി കുറഞ്ഞ സ്വർണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3 പവൻ, കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും (സ്വർണത്തിൽ തീർത്തത് – വില നിശ്ചയമില്ല ),
സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപതക്കവും സ്വർണ പിരി ചെയിനും 2.5 പവൻ, സ്വർണ്ണ കുഴിമിന്നുമാല ഉദ്ദേശം 5 പവൻ, പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്നത്, സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും ഉദ്ദേശം 2 പവൻ, റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണം ഉദ്ദേശം 6 പവൻ, വളരെ നേർത്ത ചെയിനിൽ പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ പതക്കവും ചെയിനും ഉദ്ദേശം 1 പവൻ,
ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിര പവൻ നാണയങ്ങൾ എന്നിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.
