ആലപ്പുഴ : മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവം ബുധനാഴ്ച (നവംബർ 12). ആയില്യപൂജയും എഴുന്നള്ളത്തും ബുധനാഴ്ച നടക്കും. നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള വിശേഷപ്പെട്ട ഉത്സവമാണിത്. നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങൾ നീക്കാനും സഹായിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
മണ്ണാറശാല ആയില്യത്തോടനുബന്ധിച്ച് നവംബർ 12 ബുധനാഴ്‌ച ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്‌ടർ ഉത്തരവിറക്കി. എന്നാല്‍, പൊതുപരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും.
രാവിലെ 9 മണി മുതല്‍ ഇല്ലത്ത് നിലവറയ്‌ക്ക് സമീപം ക്ഷേത്രം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങള്‍ക്കായി ദർശനം നല്‍കും. ഉച്ചപ്പൂജയ്‌ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേർന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്‌ക്കായുള്ള നാഗപത്മക്കളം വരയ്‌ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും.
എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യ പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേൽ നൂറുംപാലും ഉൾപ്പെടെയുള്ള ആയില്യം പൂജകൾ നടക്കും. ആയില്യംപൂജകൾക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലും പ്രധാനമാണ്. ഇതിനു ശേഷം സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങൾ പൂർത്തിയാകും.
ഇവിടുത്തെ ഏറ്റവും പ്രധാന വഴിപാട് സർപ്പബലിയാണ്.
നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ളതാണിത്. നൂറും പാലും, നിലവറപ്പായസം, പാലും പഴവും, കദളിപ്പഴ നിവേദ്യം, പാലഭിഷേകം, നെയ്യഭിഷേകം, കരിക്ക് അഭിഷേകം, മലർനിവേദ്യം, തൃമധുരം സർപ്പസൂക്ത അർച്ചന എന്നിവ മറ്റു വഴിപാടുകൾ.
സന്താന ഭാഗ്യത്തിന് ഉരുളി കമഴ്ത്തൽ ആണ് ഇവിടുത്തെ മറ്റൊരു പ്രധാന വഴിപാട്. ആരോഗ്യത്തിന് ഉപ്പും, രോഗ ശാന്തിക്ക് ചെറുപയർ, കടുക്, കുരുമുളക് എന്നിവയും കവുങ്ങിൻ പൂക്കുലയും, കരിക്കും ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്നു.
