തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു. ചെങ്കോട്ടുകോണം തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകള്‍ക്കാണ് തീപ്പിടിച്ചത്. മൂന്ന് സ്‌കൂൾബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.
പുലർച്ചെ 2.45-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ട് അയൽവീടുകളിലുള്ളവരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ബസ് ആരോ കത്തിച്ചതായി സംശയിക്കുന്നതായി സ്‌കൂള്‍ സെക്യൂരിറ്റി പറയുന്നു. ആകെ അഞ്ച് വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരുന്നത്. ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നതിൻ്റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രാവലര്‍ ആരോ ഓടിച്ച് ബസുകളില്‍ ഇടിപ്പിച്ച നിലയിലായിരുന്നുവെന്നും സെക്യൂരിറ്റി പറഞ്ഞു. മറുവശത്ത് നിന്ന് ട്രാവലര്‍ എങ്ങനെ ബസുകള്‍ക്ക് സമീപമെത്തി എന്നത് ദുരൂഹമാണെന്ന് നാട്ടുകാരും പറയുന്നു.
