വാഷിംഗ്ടൺ : മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിട്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ മാധ്യമസ്ഥാപനങ്ങളിലൊന്നായ ‘വാഷിംഗ്ടൺ പോസ്റ്റ്’. 300-ലധികം ജീവനക്കാർക്കാണ് പിരിച്ചുവിടൽമൂലം ജോലി നഷ്ടപ്പെട്ടത്. കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മകനും പത്രത്തിലെ മുതിർന്ന അന്താരാഷ്ട്ര കോളമിസ്റ്റുമായ ഇഷാൻ തരൂരും ജോലി നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്ഥാപനത്തിന്റെ പുന:സംഘടനയും മുൻനിർത്തിയാണ് ഈ കടുത്ത നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം ഈഷാൻ തരൂർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം സഹപ്രവർത്തകർക്കൊപ്പം താനും പിരിച്ചുവിടപ്പെട്ടുവെന്നും ന്യൂസ്‌റൂമിനായി തന്റെ ഹൃദയം തകരുന്നുവെന്നും അദ്ദേഹം കുറിച്ചു. 2017-ൽ താൻ ആരംഭിച്ച ‘വേൾഡ് വ്യൂ’ (WorldView) എന്ന കോളം പിന്തുടർന്ന അഞ്ച് ലക്ഷത്തോളം വരിക്കാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ശൂന്യമായ ന്യൂസ്‌റൂമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഇതൊരു മോശം ദിവസമാണ്” എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
മാധ്യമരംഗത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ പിരിച്ചുവിടലുകളിൽ ഒന്നാണിത്. സ്പോർട്സ് വിഭാഗം പൂർണ്ണമായും നിർത്തലാക്കാനും വിദേശ രാജ്യങ്ങളിലെ പല ബ്യൂറോകളും അടച്ചുപൂട്ടാനും പുസ്തക നിരൂപണ വിഭാഗം അവസാനിപ്പിക്കാനും വാഷിംഗ്ടൺ പോസ്റ്റ് തീരുമാനിച്ചു. പത്രത്തിന്റെ മിഡിൽ ഈസ്റ്റ് വിഭാഗത്തിലെ മുഴുവൻ എഡിറ്റർമാരെയും റിപ്പോർട്ടർമാരെയും ഒഴിവാക്കി എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
സ്ഥാപനത്തിന് എല്ലാവർക്കും വേണ്ടി എല്ലാ കാലവും തുടരാനാകില്ലെന്നും മാറുന്ന സാങ്കേതികവിദ്യയ്ക്കും വായനാശീലങ്ങൾക്കും അനുസൃതമായി മാറേണ്ടത് അനിവാര്യമാണെന്നും എക്‌സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറെ ജീവനക്കാരെ അറിയിച്ചു. ഈ തീരുമാനം വേദനാജനകമാണെങ്കിലും നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി മീറ്റിംഗിന് പിന്നാലെ ഇമെയിൽ വഴിയാണ് ജീവനക്കാരെ വിവരം അറിയിച്ചത്.
വാഷിംഗ്ടൺ പോസ്റ്റിന്റെ ഈ നീക്കത്തിനെതിരെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ മാർട്ടിൻ ബാരൺ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സ്വന്തം ബ്രാൻഡിനെ നശിപ്പിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര വാർത്താ റിപ്പോർട്ടിംഗിൽ വലിയ വിടവ് ഇത് സൃഷ്ടിക്കുമെന്ന് മാധ്യമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുക്രൈൻ പോലുള്ള യുദ്ധമേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ പോലും പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിൻ്റെ ഉടമസ്ഥതയിലുള്ള പത്രം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വരിക്കാരുടെ എണ്ണത്തിലുണ്ടായ കുറവും പരസ്യ വരുമാനത്തിലെ ഇടിവും കാരണം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. രാഷ്ട്രീയ വാർത്തകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിലേക്ക് പത്രം മാറുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
