തിരുവനന്തപുരം : എം.സി. റോഡ് കേശവദാസപുരം മുതൽ അങ്കമാലി വരെ നാലുവരിയാക്കാൻ 5217 കോടി രൂപയും അങ്കമാലി – എരുമേലി ശബരി റെയിൽവേ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 1,900 കോടി രൂപയും ചെലവാക്കാൻ കിഫ്ബി സി.ഇ.ഒ.യെ ചുമതലപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.
തിരുവനന്തപുരത്ത് വേളിയിൽ കെ-സ്‌പെയ്‌സിന്റെ എയ്‌റോ സ്‌പെയ്‌സ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്സ് സ്ഥാപിക്കാൻ ഭൂമിയേറ്റെടുക്കാൻ 600 കോടിയും നൽകും. ഇവയുൾപ്പെടെ 8,081 കോടിയുടെ പദ്ധതികൾക്കാണ് തത്ത്വത്തിൽ അംഗീകാരം നൽകിയത്.
ഇതിനുപുറമേ, വെള്ളിയാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർബോർഡ് യോഗം 689.45 കോടിയുടെ വിവിധ പദ്ധതികൾക്കും ധനാനുമതി നൽകി. ഇതോടെ കിഫ്ബിയിലെ പദ്ധതികളുടെ ആകെത്തുക 1,10,000 കോടി രൂപയായി. ഇതുവരെ കിഫ്ബി 38,608.52 കോടി ചെലവഴിച്ചു.
എം.സി. റോഡിൽ പ്രധാന ജങ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ല. അതിനാൽ ഏഴ് ബൈപ്പാസുകൾ നിർമിക്കും. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരുക. ബാക്കി സ്ഥലങ്ങളിൽ റോഡ് നാലുവരിയാക്കും. ദേശീയപാതാ അതോറിറ്റി പറയുന്നതു പോലെയൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
