അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ഒരേസമയം ഇസ്രായേലിന് നേരെയും ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ യു എസ് കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ഖത്തറിലെ മിസൈൽ പ്രതിരോധ സംവിധാനം മിസൈലുകളെ തകർക്കുകയും ചെയ്തതായാണ് വിവരം.
അബുദാബിയിലെയും ഖത്തറിലെ ദോഹയിലെയും യുഎസ് വ്യോമതാവളങ്ങൾ ആക്രമിക്കപ്പെട്ടോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അബുദാബിയിലെ അൽ ദഫ്ര എയർബേസ് യു.എ.ഇയും അമേരിക്കയും സംയുക്തമായാണ് ഉപയോഗിക്കുന്നത്. ദോഹയിലെ അൽ ഉദൈദ് എയർബേസ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനമാണ്. ദ്വീപ് രാഷ്ട്രമായ ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
ഇറാനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. ഭീഷണികളെ നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ ഉടനടി സജ്ജമാക്കിയതായും ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മൊബൈൽ ഫോണുകൾ വഴി നിർദ്ദേശം നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ നടന്ന ആണവ ചർച്ചകളും മേഖലയിലെ സൈനിക നീക്കങ്ങളും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നേരിട്ടുള്ള സംഘർഷം ഉണ്ടായിരിക്കുന്നത്.
തിരിച്ചടി നേരിടാൻ തയ്യാറെടുക്കാൻ ഇസ്രായേലിനോട് ഇറാൻ ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പ്രതികരണം പരസ്യമായിരിക്കുമെന്നും ഇനി ഇതിൽ അതിർവരമ്പുകൾ ഇല്ലെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്നും മുൻപ് ചിന്തിക്കാത്ത തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച ഈ യുദ്ധത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ സങ്കീർണ്ണമായ തിരിച്ചടിക്ക് സമയപരിധി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി
