മ്യൂണിക്ക് : റഷ്യൻ എണ്ണ വിഷയത്തിൽ ആഗോള വേദിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാഷ്ട്രീയ സമ്മർദ്ദത്തിൻ്റ പിൻബലത്തിലല്ല ഊർജ്ജ വാങ്ങലുകൾ നടക്കുന്നത്. മറിച്ച്, ചെലവും അപകടസാദ്ധ്യതകളും ലഭ്യതയും അനുസരിച്ചാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വെളിപ്പെടുത്തി. റഷ്യയുടെ ഊർജ്ജ വരുമാനത്തിന്മേൽ അമേരിക്ക കർശനമായി പിടിമുറുക്കുന്നതിനിടെയാണ് ശനിയാഴ്ച മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെ ജയശങ്കർ നിലപാടറിയിച്ചത്.
റഷ്യൻ എണ്ണയ്‌ക്കെതിരെ പുതിയ യു.എസ് ഉപരോധങ്ങളുടെ ഭാഗമായി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഇന്ത്യ-യു.എസ് വ്യാപാര കരാർ ഇന്ത്യയുടെ ദീർഘകാല നയമായ തന്ത്രപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുമെന്ന വാദത്തെ എസ്. ജയശങ്കർ എതിർത്തു.
റഷ്യക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന്, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യയിൽ നിന്ന് ഉറപ്പ് ല ഭിച്ചതായി റൂബിയോ പറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് ജയശങ്കറിന്റെ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നത്. ‘റഷ്യൻ എണ്ണയ്‌ക്കെതിരെ അമേരിക്ക അധിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ഞങ്ങളുടെ സംഭാഷണങ്ങളിൽ, അധികമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന അവരുടെ ഉറപ്പ് ഞങ്ങൾക്ക് ലഭിച്ചു. യൂറോപ്പും അതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്,’ എന്ന് റൂബിയോ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇക്കാര്യത്തിൽ അവകാശവാദമുന്നയിച്ചിരുന്നു.
ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുളിനൊപ്പം വേദി പങ്കിട്ട ജയശങ്കർ, ഇന്ത്യയുടെ വിദേശനയ ദിശാബോധം എളുപ്പത്തിൽ മാറില്ലെന്ന് വ്യക്തമാക്കി. ‘ഞങ്ങൾ തന്ത്രപരമായ സ്വയംഭരണത്തിൽ ഉറച്ചുനിൽക്കുന്നു, കാരണം അത് ഞങ്ങളുടെ ചരിത്രത്തിന്റെയും പരിണാമത്തിന്റെയും ഭാഗമാണ്. ഇത് വളരെ ആഴത്തിലുള്ള ഒന്നാണ്, രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം യോജിപ്പുള്ളതുമാണ്,’ അദ്ദേഹം പറഞ്ഞു.
ഊർജ്ജ സംഭരണത്തെ കുറിച്ച്, ആഗോള എണ്ണ വിപണിയെ അദ്ദേഹം സങ്കീർണ്ണമായതെന്നാണ് വിശേഷിപ്പിച്ചത്. യൂറോപ്പിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും പോലെ ഇന്ത്യയിലെ എണ്ണക്കമ്പനികളും ലഭ്യത, ചെലവ്, അപകടസാദ്ധ്യതകൾ എന്നിവ പരിശോധിച്ചാണ് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദം ഇന്ത്യ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
