ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ നവകേരള സർവ്വെ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്
ഭരണപരമായ കാര്യങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന വിമർശനവും ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ഉന്നയിച്ചു. കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ക്ഷേമപദ്ധതികൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനപ്രദമായി എന്ന് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവ്വെകളെക്കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ സർക്കാർ പണം ഉപയോഗിച്ച് രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് കെ എസ് യു നേതാക്കളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവ്വെയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്.
