(Photo Courtesy : ANI)
ന്യൂഡൽഹി : 2023 ലെ കണക്കനുസരിച്ച് ദേശീയ തലസ്ഥാനത്ത് സംഭവിച്ച ഓരോ ഏഴ് മരണങ്ങളിൽ ഒന്ന് വിഷവായു മൂലമാണെന്ന് റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (IHME) നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വെളിവാക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി എന്നിവയേക്കാൾ കൂടുതൽ ഡൽഹി നിവാസികളുടെ ജീവൻ അപഹരിക്കുന്നത് വായു മലിനീകരണമാണെന്നാണ് കണ്ടെത്തൽ.
മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ 2018 – ൽ 15,786 ആയിരുന്നത് 2023 ആവുമ്പോഴേക്കും 17,188 ആയി ഉയർന്നു. വായുവിന്റെ ഗുണനിലവാരം ഡൽഹി നിവാസികളുടെ ആരോഗ്യത്തെയും ദീർഘായുസ്സിനെയും എത്രത്തോളം ഗുരുതരമായി ബാധിക്കുന്നു എന്നതിൻ്റെ വലിയ ഉദാഹരണമായി ഇത് ചൂണ്ടിക്കാട്ടുന്നു.
സ്വിസ് കമ്പനിയായ ഐക്യുഎയറിന്റെ കണക്കനുസരിച്ച്, 2018 മുതൽ 2024 വരെ തുടർച്ചയായി ഏഴ് വർഷത്തേക്ക് ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനത്തിന്റെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്താണ്. ഡൽഹിയിലെ മരണങ്ങൾക്ക് പിന്നിലെ മറ്റ് പ്രധാന ആരോഗ്യ അപകട ഘടകങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം (14,874 മരണങ്ങൾ (12.5%), ഉയർന്ന ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് അല്ലെങ്കിൽ പ്രമേഹം (10,653 മരണങ്ങൾ (9%), ഉയർന്ന കൊളസ്ട്രോൾ (7,267 മരണങ്ങൾ (6%), ഉയർന്ന ബോഡി-മാസ് ഇൻഡക്സ് (6,698 മരണങ്ങൾ (5.6%) എന്നിവ ഉൾപ്പെടുന്നു. വർഷംതോറും എണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിലും, വായു മലിനീകരണം മൂലമുള്ള മരണങ്ങൾ ഡൽഹിയിൽ സ്ഥിരമായി ഉയർന്ന നിലയിൽ തുടരുന്നു.
വർഷം മുഴുവനും ഡൽഹിയിൽ മലിനീകരണ തോത് ഉയർന്ന നിലയിൽ തുടരുമ്പോൾ , ശൈത്യകാലത്ത് ഇത് രൂക്ഷമാകും. ഓരോ ശൈത്യകാലത്തും ഡൽഹി ഒരു ഗ്യാസ് ചേമ്പറായി മാറുന്നുതായി വാർത്താ തലക്കെട്ടു വരും. വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ അല്ലെങ്കിൽ ‘ഗുരുതരമായ’ എന്ന നിലയിലേക്ക് ഉയരും. ഡൽഹിയിലെ തണുത്തതും വരണ്ടതുമായ പൊടിപടലവും വാഹനങ്ങൾ പുറത്തുവിടുന്ന പുകയും വിളകൾക്ക് തീയിടുന്നതിൽ നിന്നുണ്ടാകുന്ന പുകയും ചേർന്ന് വലിയ മലിനീകരണമാണ് അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്നത്. ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം ഓരോ ദിവസം കൂടുന്തോറും അതിരൂക്ഷമായാണ് വഷളായിക്കൊണ്ടിരിക്കുന്നത്.
