തിരുവനന്തപുരം : കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി. ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റുന്ന ഒന്നല്ലെന്നും കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
2025 നവംബർ 11, 12 തീയിതികളിൽ ഡൽഹിയിൽ നടക്കുന്ന തൊഴിൽ, വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന, ഇഎസ്‌ഐസി കവറേജ് വിപുലീകരണം, ഇ-ശ്രം പോർട്ടൽ തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
