Saturday, February 7, 2026

മലയാള സിനിമയുടെ പിന്നാമ്പുറത്ത് വരുത്തേണ്ട മാറ്റങ്ങൾ ശുപാർശകൾ – പ്രഖ്യാപനവുമായി ഫെഫ്ക

Date:

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലയാള സിനിമ ചിത്രീകരണ വേളയിലും അല്ലാതെയും വരുത്തേണ്ട കാതലായ മാറ്റങ്ങളും ശുപാർശകളും മുന്നോട്ട് വെച്ച് ഫെഫ്ക. സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്കും മറ്റു വിവേചനങ്ങൾ‍ക്കും ഇരയാകുന്നത് മുൻനിർത്തിയാണു മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം ഇക്കാര്യത്തിൽ ഫെഫ്കയുടെ കീഴിലുള്ള വിവിധ വിഭാഗത്തിൽപ്പെട്ട യൂണിയനുകളുമായും മറ്റ് സംഘടനകളുമായും ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശുപാർശകളും മാറ്റങ്ങളും പ്രഖ്യാപിക്കുന്നതെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഒരു സിനിമ ചിത്രീകരണത്തോട് അനുബന്ധിച്ച് ആഭ്യന്തര പരാതി പരിഹാരകമ്മിറ്റി (ഐസിസി) രൂപീകരണത്തിലോ പ്രവർത്തനങ്ങളിലോ വീഴ്ച വന്നാൽ അത് പരിഹരിച്ചതിനു ശേഷം മാത്രമേ ചിത്രീകരണവുമായി ഫെഫ്ക അംഗങ്ങൾ സഹകരിക്കൂ. ഐസിസി അംഗങ്ങളുടെ ഫോൺ നമ്പറുകൾ സിനിമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിൽ നിർബന്ധമായും പങ്കിടണം. ജൂനിയർ ആർടിസ്റ്റുകൾ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന ദിവസം അവർക്കും ഈ ഫോൺ നമ്പറുകൾ കൈമാറണം. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയിൽ ഈ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം.

സിനിമ ചിത്രീകരണ സമയത്തും അല്ലാതെയും തൊഴിൽപരമായി സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, ചൂഷണങ്ങൾ, ഭീഷണികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അറിയിക്കാൻ സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു പരാതി പരിഹാര സെൽ രൂപീകരിച്ചു. 24 മണിക്കൂറും അവരുടെ സേവനം ലഭ്യമാണ്. സെപ്റ്റംബർ 25 മുതൽ ഇതു നിലവിൽ വരും. പരാതി സെല്ലിൽ ലഭിച്ചാൽ സെൽ അംഗങ്ങൾ പരാതിക്കാരിയുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ ശേഖരിക്കും. പ്രസ്തുത സിനിമയുടെ ഐസിസി അംഗങ്ങളുമായും സംസാരിച്ച് അവരുടെ നിർദേശങ്ങൾ കൂടി കേട്ട ശേഷം ഫെഫ്ക ജനറൽ സെക്രട്ടറിയെ ബോധ്യപ്പെടുത്തി കാലതാമസം കൂടാതെ പ്രശ്നപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. പരാതി ഉന്നയിക്കുന്നവരുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പു വരുത്തും. ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കിൽ തുടർനടപടിക്കായി നിയമപാലകരുടെ സഹായം തേടും. പരാതിക്കാരിക്ക് ആവശ്യമായ നിയമനടപടികൾക്ക് ഫെഫ്ക എല്ലാ സഹായങ്ങളും നൽകും.

കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന വ്യക്തി ഫെഫ്ക അഫിലിയേറ്റ് ആയ യൂണിയൻ അംഗമാണെങ്കിൽ കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെടുന്ന സമയം മുതൽ ഒരു വർഷത്തേക്ക് യൂണിയനിൽ നിന്നു സസ്പെൻഡ് ചെയ്യും. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവത്തിന് അനുസരിച്ച് ഒരു വര്‍ഷം കൂടി സസ്പെൻഷൻ തുടരാൻ യൂണിയന് ഫെഫ്ക നിർദ്ദേശം നൽകും. സൈബർ ആക്രമണങ്ങൾക്ക് വിധേയമാവുന്നവർക്ക് ആവശ്യമായ നിയമസഹായം ഏർപ്പെടുത്താനും പരാതികളിൽ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്താനും ഫെഫ്ക വർക്കിങ് കമ്മിറ്റി സെക്രട്ടറി കൺവീനറായ ഉപസമിതിയെ നിയോഗിക്കും.

:

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ...