കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സർവ്വീസ് റോഡുകളുടെ കാര്യത്തിൽ സ്ഥിരമായി മോണിറ്ററിങ് സംവിധാനം ഉറപ്പാക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചെങ്കിലും ടോൾ പിരിവിന് കോടതി അനുമതി നൽകിയില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
ആമ്പല്ലൂരിലേയും മുരിങ്ങൂരിലേയും സുരക്ഷാ പ്രശ്നങ്ങൾ ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. മുരിങ്ങൂരിൽ സർവ്വീസ് റോഡ് തകർന്നുവെന്ന് കളക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിൽ മണ്ണെടുത്ത് മാറ്റിയതിനാൽ ഈ ഭാഗത്തെ സർവ്വീസ് റോഡ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്. ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കരാർ കമ്പനിയെ അറിയിച്ചെങ്കിലും അതിൽ തീരുമാനമൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്നാണ് കോടതി ടോൾ പിരിവ് വിലക്ക് തുടരുമെന്ന് അറിയിച്ചത്.
തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്നായിരുന്നു കഴിഞ്ഞ പ്രാവശ്യം കോടതി ദേശീയപാതാ അതോറിറ്റിയോടും കരാർ കമ്പനിയോടും പറഞ്ഞത്. അന്നും ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴും സമാന നിലപാട് തന്നെയാണ് കോടതി കൈകൊണ്ടത്.
