ന്യൂഡൽഹി : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീഷണി ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി രൂപ മാറി. യുദ്ധം തുടരുന്നപക്ഷം
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 100 എന്ന നിലവാരത്തിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള സാമ്പത്തിക വിദഗ്ധരെയും വിപണി ഡാറ്റയെയും ഉദ്ധരിച്ചാണ് ഈ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ ഏകദേശം 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തകർച്ച തടയാൻ റിസർവ് ബാങ്ക് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അവയ്ക്ക് ഹ്രസ്വകാല ആശ്വാസം മാത്രമേ നൽകാൻ കഴിയൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് രൂപയുടെ തകർച്ചയ്ക്ക് വേഗം കൂട്ടുമെന്ന് വെൽസ് ഫാർഗോ, വാൻ എക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് വളരെ കൂടുതലായതിനാൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ രാജ്യത്തിന്റെ ഇറക്കുമതിച്ചെലവ് കുതിച്ചുയരും.
ഇത് പണപ്പെരുപ്പത്തിനും കറൻ്റ് അക്കൗണ്ട് കമ്മി വർദ്ധിക്കുന്നതിനും കാരണമാകും. യുദ്ധം തുടങ്ങിയ ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ വില 44 ശതമാനത്തോളം വർദ്ധിച്ച് ബാരലിന് 119.50 ഡോളർ വരെ എത്തിയിരുന്നു. വിതരണ തടസ്സങ്ങൾ തുടർന്നാൽ ഇത് 150 അല്ലെങ്കിൽ 200 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്നും ഇത് രൂപയുടെ മൂല്യത്തെ തകർക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ്വ് ബാങ്ക് ചില കടുത്ത നടപടികൾ കൈകൊണ്ടിട്ടുണ്ട്. ബാങ്കുകളുടെ കറൻസി മാർക്കറ്റിലെ ഇടപാടുകൾക്ക് 100 മില്യൺ ഡോളറിന്റെ പരിധി ഏർപ്പെടുത്തിയത് ഇതിലൊന്നാണ്. രൂപയ്ക്കെതിരായ ഊഹക്കച്ചവടങ്ങൾ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമങ്ങൾ വന്നതോടെ രൂപയുടെ മൂല്യം 1.4 ശതമാനം ഉയർന്നുവെങ്കിലും അതേ ദിവസം തന്നെ തിരുത്തൽ രേഖപ്പെടുത്തി 95.125 എന്ന താഴ്ന്ന നിരക്കിലേക്ക് വീണു. “ഡോളറിനെതിരെ രൂപ 100 കടക്കുക എന്നത് ഇനി ഒരു വിദൂര സാദ്ധ്യതയല്ല, നിലവിലെ സാഹചര്യം തുടർന്നാൽ അത് യാഥാർത്ഥ്യമായേക്കും.” ഇക്വിറ്റി ഗ്രൂപ്പിലെ അഹമ്മദ് അസം പറഞ്ഞു.
ജൂൺ അവസാനത്തോടെ രൂപയുടെ മൂല്യം 100-ൽ എത്താൻ 13% സാദ്ധ്യതയുണ്ടെന്നും വർഷാവസാനത്തോടെ ഇത് 41 ശതമാനമായേക്കുമെന്ന ബ്ലൂംബെർഗ് ഡാറ്റ വ്യക്തമാക്കി. യുദ്ധം നിലനിൽക്കുന്നിടത്തോളം രൂപയുടെ മൂല്യം 100 കടക്കുമെന്നത് ഏതാണ്ട് ഉറപ്പാണെന്ന് എടി ഗ്ലോബൽ മാർക്കറ്റിലെ നിക്ക് ട്വിഡേൽ അഭിപ്രായപ്പെട്ടു.
ഏപ്രിൽ മാസത്തിലും യുദ്ധം തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം 100 കടക്കാൻ സാധ്യത കൂടുതലാണെന്ന് വെൽസ് ഫാർഗോയിലെ അരൂപ് ചാറ്റർജി പറഞ്ഞു. 2022-ലെ റഷ്യ-ഉക്രെയ്ൻ യുദ്ധം കറൻസികളുടെ മൂല്യത്തിൽ 10 ശതമാനം ഇടിവുണ്ടാക്കിയെങ്കിൽ, ഇത്തവണ എണ്ണ വിപണിയിലുണ്ടാകുന്ന ആഘാതം അതിലും വലുതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
