മോസ്കോ : കാൻസറിനുള്ള പ്രതിരോധ വാക്സിൻ വികസിപ്പിച്ച് റഷ്യ. എന്റെറോമിക്സ് എന്ന വാക്സിൻ ഉടൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാവുമെന്നും പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായും റഷ്യ അവകാശപ്പെട്ടു. വാക്സിൻ ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ട്യൂമറിന്റെ വളർച്ച അറുപതുമുതൽ എൺപതുശതമാനം വരെ മെല്ലെയാക്കിയെന്നും ഗവേഷകർ വ്യക്തമാക്കി.
കോവിഡ് 19 വാക്സിന് സമാനമായ എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്റെറോമ്കിസ് വാക്സിൻ തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം. കീമോതെറാപ്പി പോലുള്ള ചികിത്സാരീതിക്ക് ബദൽ എന്ന രീതിയിലാണ് ഗവേഷകർ വാക്സിൻ അവതരിപ്പിക്കുന്നത്.
റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. 48 പേരാണ് ട്രയലിന്റെ ഭാഗമായത്. . റഷ്യയുടെ ആരോഗ്യമന്ത്രാലയത്തിൻ്റെ അംഗീകാരത്തിനായി സമർപ്പിച്ച വാക്സിൻ ഉടൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുമെന്നാണ് പ്രതീക്ഷ.
നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും സംയുക്തമായി ചേർന്ന് നടത്തിയ ഗവേഷണത്തിനൊടുവിലാണ് എന്റെറോമിക്സ് വികസിപ്പിച്ചത്. മൂന്നുവർഷത്തെ പ്രീക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചത്.
പരീക്ഷണങ്ങൾ സുരക്ഷയും ഉയർന്ന ഫലപ്രാപ്തിയും തെളിയിച്ചതായി എഫ്എംബിഎ മേധാവി സ്ക്വോർട്ട്സോവ വെളിപ്പെടുത്തി.
നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോഗിക്കുന്നത്. അതിവേഗം വളരുന്ന മസ്തിഷ്കാർബുദം, ചിലയിനം സ്കിൻ കാൻസറുകൾ, കണ്ണിനെ ബാധിക്കുന്ന കാൻസർ എന്നിവയ്ക്കുള്ള വാക്സിനുകൾക്കായുള്ള പരീക്ഷണങ്ങളും പുരോഗമന പാതയിലാണ്.