കൊല്‍ക്കത്ത : ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ ട്വൻ്റി20 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ചു. സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇംഗ്ലണ്ടായിരിക്കും സെമിയില്‍ ഇംഗ്ലണ്ടിനെയായിരിക്കും ഇന്ത്യ നേരിടുക.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 50 പന്തില്‍ പുറത്താവാതെ 97 റൺസ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ തുണച്ചത്.
196 റൺസ് പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മയേയും (10) അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനേയും (10) നഷ്ടപ്പെട്ടു. തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് (18) – സഞ്ജുവുമായി 58 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും 11-ാം ഓവറില്‍ മടങ്ങി. പിന്നീടെത്തിയ തിലക് വര്‍മ (15 പന്തില്‍ 27) സഞ്ജുവിന് മികച്ച പിന്തുണ നൽകിയെങ്കിലും 15-ാം ഓവറില്‍ തിലകിൻ്റെ വിക്കറ്റും നഷ്ടമായി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയും 17 റൺസെടുത്ത് 18-ാം ഓവറിൽ മടങ്ങി. 4 പന്തില്‍ 8 റൺസെടുത്ത ശിവം ദുബെയായിരുന്നു പിന്നെ സഞ്ജുവിന് കൂട്ട്.
അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഏഴ് റൺസാണ് വേണ്ടിയിരുന്നത്. റൊമാരിയോയുടെ ആദ്യ പന്ത് സിക്‌സര്‍ പറത്തിയും രണ്ടാം പന്ത് ബൗണ്ടറിയടിച്ചും സഞ്ജു ഇന്ത്യക്ക് വിജയവും സെമി ഫൈനൽ ബർത്തും സമ്മാനിച്ചു. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടിയാണ് 97 റൺസ് ഇന്ത്യൻ വിജയത്തിലേക്ക് ചേർത്ത് വെച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് (33 പന്തില്‍ 32) – ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. 53 പന്തുകള്‍ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഷെഫാനെ റുതര്‍ഫോര്‍ഡിനെ (14) ഹാര്‍ദിക് പാണ്ഡ്യയും മടക്കിയതോടെ നാലിന് 119 എന്ന നിലയിലായി വിന്‍ഡീസ്. തുടര്‍ന്ന് റോവ്മാന്‍ പവല്‍ (19 പന്തില്‍ 34) – ജേസണ്‍ ഹോള്‍ഡര്‍ (22 പന്തില്‍ 37) സഖ്യം പുറത്താവാതെ നേടിയ 76 റണ്‍സാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
