ജിദ്ദ : 2026-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള (1447 ഹിജ്റ വർഷം) ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൗദി അറേബ്യ. ഫെബ്രുവരി എട്ടിന് തന്നെ വിസ അനുവദിക്കുന്ന നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഹജ്ജ്, ഉംറമന്ത്രാലയം ഔദ്യോഗിക കലണ്ടർ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. തീർത്ഥാടകർ രാജ്യത്ത് എത്താൻ തുടങ്ങുന്നതിന് മുമ്പുതന്നെ പ്രധാന ക്രമീകരണങ്ങൾ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുമായുള്ള ഏകോപനവും ആസൂത്രണവും മെച്ചപ്പെടുത്തുന്നതിനായാണ് ത്വരിതപ്പെടുത്തിയ ഷെഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 2025 ജൂൺ എട്ടിന് ലോകമെമ്പാടുമുള്ള ഹജ്ജ് കാര്യ ഓഫീസുകൾക്ക് പ്രാഥമിക ആസൂത്രണ രേഖകൾ വിതരണം ചെയ്തിരുന്നു. സഫർ മാസത്തിന്റെ തുടക്കത്തിൽ തന്നെ, നേരത്തെയുള്ള ആസൂത്രണത്തിനും ഏകോപനത്തിനുമായി നസ്ക് മസർ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പുണ്യസ്ഥലങ്ങളിലെ ക്യാമ്പുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ഓഫീസുകൾക്ക് ലഭ്യമാക്കിയിരുന്നു.
മന്ത്രാലയത്തിന്റെ അംഗീകൃത ടൈംടേബിൾ അനുസരിച്ച്, താമസസൗകര്യങ്ങളും മറ്റ് അവശ്യ സേവനങ്ങൾക്കുമുള്ള കരാറുകളും കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കിയിരുന്നു. ജുമാദ അൽ അവ്വലിൽ പൊതു അധികാരികളും സ്വകാര്യ മേഖല പങ്കാളികളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി പ്രധാന സേവന കരാറുകൾ ഔപചാരികമാക്കാനും ഒരു ഹജ്ജ് സേവന പ്രദർശനം സംഘടിപ്പിക്കാനുമായിരുന്നു മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2026 ന്റെ തുടക്കത്തിൽ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ട്, മക്കയിലെയും മദീനയിലെയും താമസ സൗകര്യം, പുണ്യസ്ഥലങ്ങളിലെ ഗതാഗതം, സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കരാറുകൾ ജനുവരിയിൽ പൂർത്തിയാക്കുകയായിരുന്നു.
2026 ഏപ്രിൽ 18-ഓടെയാണ് ആദ്യ സംഘം തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തുന്നത്. തീർത്ഥാടകർ എത്തുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പൂർണ്ണമായും സജ്ജമാണെന്ന് ഉറപ്പാക്കാൻ പ്രഖ്യാപിത സമയക്രമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിദേശത്ത് നിന്ന് എത്തുന്ന തീർത്ഥാടകർക്കുള്ള എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്ന കരാറുകൾ പൂർത്തിയായതായി മന്ത്രാലയം സ്ഥിരീകരിച്ചു. മക്കയിലെ താമസ ക്രമീകരണങ്ങളും നസ്ക് പ്ലാറ്റ്‌ഫോം വഴി അന്തിമമാക്കിയിട്ടുണ്ട്. ഇതുവരെയായി ഏകദേശം 7.5 ലക്ഷം തീർത്ഥാടകരാണ് 2026 സീസണിലേക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
