ന്യൂഡൽഹി : ഇന്ത്യയിൽ ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ ഗൂഢാലോചന തകർത്ത് സുരക്ഷാ ഏജൻസികൾ. ആസൂത്രണത്തിനെത്തിയ എട്ട് പേരെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി സുരക്ഷാ സേന പിടികൂടിയത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുമായും ബംഗ്ലാദേശ് ഭീകരസംഘടനകളുമായും ബന്ധമുള്ളവരാണ് പിടിയിലായവർ.
തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ തൊഴിലാളികളെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞിരുന്ന മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാൽ എന്നിവരെയും പശ്ചിമ ബംഗാളിൽ നിന്ന് മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു. അറസ്റ്റിലായ ബംഗ്ലാദേശി പൗരൻ്റെ ഐഡന്റിറ്റി മറച്ചുവെക്കാൻ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചതായും പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ ഒരു വലിയ ഭീകരാക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങൾ, മറ്റ് പ്രധാന മതസ്ഥലങ്ങൾ എന്നിവടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുവരും.
ഡൽഹി മെട്രോ ശൃംഖല ഉൾപ്പെടെ, കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രകോപനപരമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നായിരുന്നു സുരക്ഷാ ഏജൻസികളുടെ പ്രത്യേക ഓപ്പറേഷൻ. പോസ്റ്ററുകളിൽ പ്രകോപനപരമായ ഉള്ളടക്കവും കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്,
കൂടുതൽ പ്രതികളെ തിരിച്ചറിയുന്നതിനും, ഫണ്ടിംഗ് മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും, അതിർത്തി കടന്നുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിയ്ക്കുകയാണ്.
2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിന് സമാനമായ മറ്റൊരു വൻ ദുരന്തമാണ് ഈ അറസ്റ്റിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിവാക്കിയത്. തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ തന്നെ ഡൽഹി പോലീസിന് കൈമാറും. സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും പ്രധാന നഗരങ്ങളിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
