തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുളള കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിച്ചു.
തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയും നേമത്തെ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടായിരുന്നു. ഓൺലൈൻ പ്രസംഗത്തിൽ വിദേശകാര്യമന്ത്രി ആർ. ശ്രീലേഖയുടെ പേര് പറഞ്ഞതേയില്ല. രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പരിപാടിയിൽ തന്‍റെ പേര് പറയാത്തതിൽ പിണങ്ങി ശ്രീലേഖ വേദി വിട്ടിറങ്ങി. സംസ്ഥാന അദ്ധ്യക്ഷൻ സംസാരിക്കുന്നതിനിടെയാണ് സംഭവം.
നേതാക്കൾ പിന്നാലെയെത്തി, ശ്രീലേഖയെ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചു. രാജീവ് ചന്ദ്രശേഖറിനോടും മേയർ വി. വി. രാജേഷിനോടും ശ്രീലേഖ അതൃപ്തി അറിയിച്ചു.
പാർട്ടി വേദികളിൽ ശ്രീലേഖയുടെ പിണക്കം ഇതാദ്യമല്ല. കോർപ്പറേഷനിൽ ബിജെപി മേയർ അധികാരമേൽക്കുന്ന ചടങ്ങിൽ നിന്നും മുൻപ് ഇറങ്ങിപ്പോയിരുന്നു. പദവിയിലേക്ക് തന്നെ പരിഗണിക്കാഞ്ഞതിലള്ള പരിഭവമായിരുന്നു അന്ന്. മറ്റൊരു വേളയിൽ, പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കൂട്ടത്തിൽ ചേരാതെയും മോദിക്ക് കൈ കൊടുക്കാതെയും ഒരറ്റത്ത് മാറി നിന്നതും വിവാദമായിരുന്നു. ചടങ്ങിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്നതായിരുന്നു പരിഭവത്തിന് കാരണം.
