ചെന്നൈ : തമിഴ്നാട് സർവ്വകലാശാല ബിരുദദാന ചടങ്ങിൽ ഗവർണർ ആർ എൻ രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാൻ മടിച്ച് വിദ്യാർത്ഥിനി. പകരം വൈസ് ചാൻസലറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങി. തമിഴ്നാട്ടിൽ പുതിയൊരു വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്.
മനോന്മണിയം സുന്ദരനാർ സർവ്വലാശാലയുടെ (എം.എസ്.യു) 32-ാമത് ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. ജീൻ ജോസഫ് എന്ന വിദ്യാർത്ഥിനിയാണ് ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ അദ്ദേഹത്തോടൊപ്പം നിന്ന വൈസ് ചാൻസലർ ചന്ദ്രശേഖറിൽ നിന്ന് ബിരുദം സ്വീകരിച്ചത്. ഡിഎംകെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം രാജന്റെ ഭാര്യയാണ് വിവാദ നായികയായ ജീൻ ജോസഫ്. ഗവർണർ രവിയും ഡിഎംകെ സർക്കാരും തമ്മിൽ തുടരുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് ഗവർണറെ അവഗണിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുണ്ട്.
പ്രശസ്തി നേടുന്നതിനായി ഡിഎംകെ അംഗങ്ങൾ നടത്തുന്ന നിന്ദ്യമായ നാടകങ്ങളെയും രാഷ്ട്രീയ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനെയും അപലപിക്കുന്നതായി അണ്ണാമലൈ. “പാർട്ടി അംഗങ്ങളോട് സ്കൂളുകളിലും സർവ്വകലാശാലകളിലും താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയം കൊണ്ടുവരുന്നതിനെതിരെ ഉപദേശിക്കാൻ” അദ്ദേഹം മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ആവശ്യപ്പെട്ടു.